തിരുവനന്തപുരം: കേരള സർക്കാർ ബജറ്റിൽ ഇന്ധന സെസിനെതിരെ പ്രതിപക്ഷത്തിന്റെ പ്രതിഷേധം തുടരുന്ന പശ്‌ചാത്തലത്തിൽ, സെസ് കുറയ്‌ക്കുമോ എന്നതിൽ അന്തിമ തീരുമാനം ഇന്നറിയാം. ഇന്ധന സെസ് കൂട്ടുമോ കുറയ്‌ക്കുമോ എന്നത് സംബന്ധിച്ച് ധനമന്ത്രി കെഎൻ ബാലഗോപാൽ ഇന്ന് നിയമസഭയിൽ നിലപാട് അറിയിക്കും. ഇന്ന് വൈകിട്ട് നടക്കുന്ന ബജറ്റിൻമേലുള്ള പൊതു ചർച്ചയിലാകും മന്ത്രി നിലപാട് വ്യക്‌തമാക്കുക.
പ്രതിപക്ഷത്തിന്റെ കടുത്ത പ്രതിഷേധങ്ങളെ തുടർന്ന് ഇന്ധന സെസ് ഒരു രൂപ കുറയ്‌ക്കുന്നത് ആദ്യം പരിഗണിച്ചിരുന്നുവെങ്കിലും, അതിന്റെ ആവശ്യമില്ല എന്ന നിലപാടിലാണ് ഇപ്പോൾ സർക്കാറുള്ളത്. സെസ് കുറച്ചാൽ, അത് പ്രതിപക്ഷം രാഷ്‌ട്രീയ വിജയമെന്ന നിലയിലേക്ക് വിഷയത്തെ വ്യാഖ്യാനിക്കുമെന്നുമാണ് സർക്കാർ നിലപാട്. ഇതോടെ, സെസ് കുറയ്‌ക്കുന്ന കാര്യത്തിൽ അനിശ്‌ചിതത്വം തുടരുകയാണ്.
നികുതി നിർദ്ദേശത്തിനെതിരെ വലിയ തോതിലുള്ള പ്രതിഷേധം ഉയർന്നിട്ടില്ല എന്നാണ് സർക്കാർ വിലയിരുത്തുന്നത്. അതേസമയം, ഭൂമിയുടെ ന്യായവില 20 ശതമാനമായി കൂട്ടിയത് 10 ശതമാനമായി കുറയ്‌ക്കാനിടയുണ്ട്. ഏപ്രിൽ ഒന്ന് മുതലാണ് ബജറ്റ് പ്രഖ്യാപനങ്ങൾ നിലവിൽ വരുന്നത്. അതിനിടെ, ഇന്ധന സെസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് നാല് പ്രതിപക്ഷ എംഎൽഎമാർ നിയമസഭാ കവാടത്തിൽ നടത്തുന്ന സത്യഗ്രഹ ഇന്ന് മൂന്നാം ദിവസത്തിലേക്ക് കടന്നു.
ഷാഫി പറമ്പിൽ, സിആർ മഹേഷ്, മാത്യു കുഴൽനാടൻ, നജീബ് കാന്തപുരം എന്നിവരാണ് സത്യഗ്രഹം ഇരിക്കുന്നത്. അതിനിടെ, ഇന്ന് മഹിളാ കോൺഗ്രസിന്റെ നിയമസഭാ മാർച്ചും ഉണ്ട്. ലൈഫ് മിഷന്റെ പരാജയം ഇന്ന് പ്രതിപക്ഷം നിയമസഭയിൽ ഉന്നയിക്കും. പികെ ബഷീർ അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽകും.
Most Read: ‘സ്‌കൂൾ ആരോഗ്യ പരിപാടി’; കുട്ടികളുടെ സമഗ്ര സുരക്ഷ ഉറപ്പാക്കുമെന്ന് ആരോഗ്യമന്ത്രി