തിരുവനന്തപുരം: അയൽ സംസ്‌ഥാനങ്ങൾക്ക് ഇനി ഓക്‌സിജൻ നൽകാൻ കഴിയില്ലെന്ന് കേരളം കേന്ദ്രത്തെ അറിയിച്ചു. ഇത് സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചു. കേരളത്തിൽ ഉൽപാദിപ്പിക്കുന്ന 219 ടൺ ഓക്‌സിജനും ഇവിടെത്തന്നെ ഉപയോഗിക്കാൻ അനുവദിക്കണമെന്നാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. കരുതൽ ശേഖരമായ 450 ടണ്ണിൽ 86 ടൺ മാത്രമാണ് ഇനി ബാക്കിയുള്ളതെന്നും കത്തിൽ പറയുന്നു. മെയ് 15ഓടെ കേരളത്തിലെ കോവിഡ് രോഗികളുടെ എണ്ണം 6 ലക്ഷത്തിൽ എത്താമെന്നും മുഖ്യമന്ത്രി കത്തിൽ അറിയിച്ചു.
അതിനിടെ, ഓക്‌സിജൻ ക്ഷാമത്തെ തുടർന്ന് കാസർഗോഡ് ജില്ലയിലെ കിംസ് സൺറൈസ് ആശുപത്രിയിൽ നിന്ന് കോവിഡ് രോഗികളെ മാറ്റി. ഉച്ചയോടെ നിലവിലുള്ള ഓക്‌സിജൻ തീരുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചതിനെ തുടർന്നാണ് എട്ട് കോവിഡ് രോഗികളെ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റിയത്.
അടിയന്തിരമായി ഓക്‌സിജൻ ലഭ്യമാക്കാനായി നടപടി എടുത്തിരുന്നുവെന്നും ഓക്‌സിജൻ സിലിണ്ടറുകൾ എത്താൻ വൈകിയാൽ ഉണ്ടാകുന്ന അപകടം ഒഴിവാക്കാനാണ് രോഗികളെ മാറ്റിയതെന്നുമാണ് അധികൃതർ അറിയിച്ചത്.
Read also: അതിർത്തികളിൽ കർശന ജാഗ്രത; പരിശോധനകൾ കർശനമാക്കി