മുംബൈ: മഹാരാഷ്‌ട്രയിൽ 10 മന്ത്രിമാര്‍ക്കും 20ലധികം എംഎൽഎമാര്‍ക്കും കോവിഡ് സ്‌ഥിരീകരിച്ചതായി ഉപമുഖ്യമന്ത്രി അജിത് പവാർ അറിയിച്ചു. താൻ കോവിഡ് പോസിറ്റീവ് ആണെന്നും ചികിൽസയിൽ ആണെന്നും വനിതാ ശിശുക്ഷേമ മന്ത്രി യശോമതി താക്കൂർ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ വാർത്ത പുറത്തുവന്നത്.
താനുമായി സമ്പര്‍ക്കത്തിലുള്ളവര്‍ കോവിഡ് പരിശോധന നടത്തണമെന്നും കേസുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ ആളുകള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും യശോമതി താക്കൂര്‍ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടിരുന്നു.
കോവിഡ് കേസുകള്‍ ഇനിയും വര്‍ധിക്കുകയാണെങ്കില്‍ സംസ്‌ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് അജിത് പവാര്‍ പറഞ്ഞു. ”ഞങ്ങൾ നിയമസഭാ സമ്മേളനം വെട്ടിക്കുറച്ചു. ഇതുവരെ 10 മന്ത്രിമാര്‍ക്കും 20 എംഎല്‍എമാര്‍ക്കും കോവിഡ് സ്‌ഥിരീകരിച്ചിട്ടുണ്ട്. പുതുവൽസര ആഘോഷങ്ങളുടെയും ജൻമദിനങ്ങളുടെയും മറ്റ് അവസരങ്ങളുടെയും ഭാഗമാകാൻ എല്ലാവരും ആഗ്രഹിക്കുന്നു. എന്നാൽ ഒമൈക്രോൺ വകഭേദം അതിവേഗം പടര്‍ന്നു പിടിക്കുന്നതിനാൽ എല്ലാവരും ജാഗ്രത പാലിക്കണം,”- പവാറിനെ ഉദ്ധരിച്ച് പിടിഐ റിപ്പോർട് ചെയ്‌തു.
സംസ്‌ഥാന ആരോഗ്യ വകുപ്പിന്റെ കണക്കുകൾ പ്രകാരം, മഹാരാഷ്‌ട്രയിൽ 8,067 പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തിട്ടുണ്ട്. കഴിഞ്ഞ ദിവസത്തേക്കാൾ 50 ശതമാനം കൂടുതലാണിത്. വെള്ളിയാഴ്‌ച എട്ട് മരണങ്ങളും റിപ്പോർട് ചെയ്‌തു.
മുംബൈയിൽ മാത്രം 5,631 കോവിഡ് കേസുകളാണ് സ്‌ഥിരീകരിച്ചത്. പൂനെയിൽ, 412 കേസുകൾ റിപ്പോർട് ചെയ്‌തതിന് ശേഷം വെള്ളിയാഴ്‌ച കോവിഡ് പോസിറ്റിവിറ്റി നിരക്ക് 5.9 ശതമാനത്തിലെത്തി.
Most Read: റോഡിൽ വിദേശിയെ കൊണ്ട് മദ്യം ഒഴുക്കി കളയിച്ച സംഭവം; പോലീസിനെതിരെ നടപടി