യാങ്കൂൺ: സായുധസേനാ വാർഷിക ദിനത്തിൽ മ്യാൻമറിൽ ചോരക്കളമൊരുക്കി സൈന്യം. പട്ടാള ഭരണത്തിനെതിരെ വിവിധ നഗരങ്ങളിൽ തെരുവുകളിലിറങ്ങി പ്രതിഷേധിച്ച 114 പേരെ സൈന്യം വെടിവെച്ച് കൊന്നു. കൊല്ലപ്പെട്ടവരിൽ കുട്ടികളുമുണ്ട്. ജനകീയ പ്രക്ഷോഭത്തിലെ ഏറ്റവും രക്‌തരൂഷിതമായ ദിവസമായിരുന്നു ഇന്നലെ. രാജ്യവ്യാപകമായി ശക്‌തമായ പ്രതിഷേധമാണ് ഉയരുന്നത്. കണ്ടാലുടൻ വെടിവെക്കണം എന്നാണ് പട്ടാള ഉത്തരവ്.
യാങ്കൂണിലും മൻഡാലെയിലും അടക്കം വിവിധ നഗരങ്ങളിൽ ആയിരങ്ങൾ തെരുവിൽ പ്രതിഷേധം തുടരുകയാണ്. അതേസമയം, പട്ടാള അട്ടിമറിക്ക് ശേഷമുള്ള പ്രതിഷേധം ഒന്നര മാസം പിന്നിടുമ്പോൾ മ്യാൻമറിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 400 കടന്നു. മൻഡാലെയിൽ 5 വയസുള്ള കുട്ടിയടക്കം 29 പേർ കൊല്ലപ്പെട്ടിരുന്നു.
സുരക്ഷാ സേനയുടെ ഭീഷണിക്കിടയിലും പ്രതിഷേധകർ പിന്നോട്ട് പോകാൻ തയാറായിട്ടില്ല. സേനയുടെ നടപടിയെ അമേരിക്കയും ബ്രിട്ടണും യൂറോപ്യൻ യൂണിയനും അപലപിച്ചു. പൊതുതിരഞ്ഞെടുപ്പിൽ ഓങ് സാൻ സൂ ചിയുടെ പാർട്ടി ഭൂരിപക്ഷം നേടിയത് കൃത്രിമം കാട്ടിയാണെന്ന് ആരോപിച്ച് ഫെബ്രുവരി ഒന്നിനാണ് പട്ടാളം മ്യാൻമറിലെ അധികാരം പിടിച്ചെടുത്തത്.
Also Read: ഏകീകൃത സിവിൽ കോഡിനെ പ്രകീർത്തിച്ച് എസ്എ ബോബ്ഡെ