തിരുവനന്തപുരം: സര്‍ക്കാരിന്റെ നൂറുദിന കര്‍മ പദ്ധതിയുടെ ഭാഗമായി 5 മെഡിക്കല്‍ കോളേജുകളിൽ സജ്‌ജീകരിച്ച 14.09 കോടി രൂപയുടെ 15 പദ്ധതികൾ നാളെ വൈകുന്നേരം 3 മണിക്ക് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉൽഘാടനം ചെയ്യും. ഓണ്‍ലൈന്‍ വഴിയാണ് പരിപാടി നടക്കുക.
സംസ്‌ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ മികച്ച സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായാണ് ഈ പദ്ധതികള്‍ സജ്‌ജമാക്കിയതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. തിരുവനന്തപുരം, എറണാകുളം, ഇടുക്കി, തൃശൂര്‍, കോഴിക്കോട് എന്നീ മെഡിക്കല്‍ കോളേജുകളില്‍ വിവിധ പദ്ധതികളാണ് ഒരുക്കിയിരിക്കുന്നത്. ഇതോടെ ഇവിടങ്ങളിലെത്തുന്ന ജനങ്ങള്‍ക്ക് കൂടുതല്‍ സേവനം ലഭ്യമാകുന്നതാണെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം മെഡിക്കല്‍ കോളേജ്
65 ലക്ഷം രൂപ ചിലവഴിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എസ്എടി ആശുപത്രിയില്‍ നിര്‍മിച്ച മോഡുലാര്‍ ഓപ്പറേഷന്‍ തിയേറ്ററിന്റെ ഉൽഘാടനമാണ് നടക്കുന്നത്. എസ്എടി ആശുപത്രിയില്‍ പീഡിയാട്രിക് കാര്‍ഡിയാക് സര്‍ജറി ആരംഭിക്കുന്നതിന്റെ ഭാഗമായാണ് കുട്ടികള്‍ക്ക് മാത്രമായി ഹൃദയ ശസ്‍ത്രക്രിയ യൂണിറ്റ് സ്‌ഥാപിച്ചത്. സംസ്‌ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ ആദ്യമായാണ് കുട്ടികള്‍ക്ക് മാത്രമായി ആധുനിക സംവിധാനത്തോടെയുള്ള ഹൃദയ ശസ്‍ത്രക്രിയ തിയേറ്റര്‍ സ്‌ഥാപിച്ചത്.
65 ലക്ഷം രൂപയുടെ മോഡുലാര്‍ തിയേറ്ററും മൂന്നു കോടി രൂപയുടെ അനുബന്ധ ഉപകരണങ്ങളും ഉള്‍പ്പടെ നാലു കോടി 22 ലക്ഷത്തോളം രൂപ ചിലവഴിച്ചാണ് കാര്‍ഡിയാക് സര്‍ജറി യൂണിറ്റ് യാഥാര്‍ഥ്യമാക്കിയത്.
എറണാകുളം മെഡിക്കല്‍ കോളേജ്
8 പദ്ധതികളുടെ ഉൽഘാടനമാണ് എറണാകുളം മെഡിക്കല്‍ കോളേജില്‍ നടക്കുന്നത്. 25 കോടി രൂപ ചിലവില്‍ സ്‌ഥാപിക്കപ്പെടുന്ന ഇമേജിംഗ് സെന്ററിന്റെ ഭാഗമായി 1 കോടി 69 ലക്ഷം രൂപ ചിലവിട്ട് സ്‌തനാര്‍ബുദ രോഗ പ്രതിരോധത്തിന് മുതല്‍ക്കൂട്ടാവുന്ന ഡിജിറ്റല്‍ മാമോഗ്രാഫി മെഷീന്‍, 20 ലക്ഷം രൂപ ചിലവില്‍ കൊറോണ രോഗികള്‍ക്ക് പ്ളാസ്‌മ തെറാപ്പി നല്‍കാന്‍ ഉതകുന്ന അഫേറിസിസ് മെഷീന്‍, 50 ലക്ഷം രൂപ ചിലവില്‍ ടൈലുകള്‍ പാകിയും ഭിന്നശേഷികാര്‍ക്കും മുതിര്‍ന്ന പൗരന്‍മാര്‍ക്കും പ്രയോജനകരമാകുന്ന ടോയ്‌ലറ്റുകള്‍ സ്‌ഥാപിച്ച് നവീകരിച്ച 20 പേ വാര്‍ഡ് മുറികള്‍ എന്നിവ നാളെ ഉൽഘാടനം ചെയ്യും.
കൂടാതെ 40.31 ലക്ഷം രൂപ ചിലവില്‍ വാങ്ങിയ ആധുനിക ഐസിയു ആംബുലന്‍സ്, 5 കോടി രൂപ ചിലവില്‍ നിര്‍മിച്ച 8 ഡോക്‌ടേഴ്‌സ് ഫാമിലി ക്വാര്‍ട്ടേഴ്‌സ്, 52.80 ലക്ഷം രൂപ ചിലവില്‍ കാമ്പസില്‍ സ്‌ഥാപിച്ച ഹൈ മാസ്‌റ്റ് വിളക്കുകള്‍ ഉള്‍പ്പടെയുള്ള വിപുലമായ സ്‌ട്രീറ്റ് ലൈറ്റ് സംവിധാനം, 92 ലക്ഷം രൂപ ചിലവില്‍ സ്‌ഥാപിച്ച ഓക്‌സിജന്‍ ജനറേറ്റര്‍ പ്ളാന്റ്, ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി നവീകരിച്ച കാരുണ്യ ഫാര്‍മസി എന്നിവയുടെ ഉൽഘാടനവും നാളെ നടക്കും.
Most Read: മഞ്ചേശ്വരം കോഴക്കേസ്; കെ സുരേന്ദ്രൻ ചോദ്യം ചെയ്യലിന് ഹാജരായി
ഇടുക്കി മെഡിക്കല്‍ കോളേജ്
10 ലക്ഷം രൂപ ചിലവിൽ ഒരുക്കിയ 82 കിടക്കകളുള്ള ഓക്‌സിജന്‍ പൈപ്പ് ലൈന്‍ സിസ്‌റ്റം, 41 ലക്ഷം രൂപ ചിലവഴിച്ചുള്ള നവീകരിച്ച ആര്‍ടിപിസിആര്‍ ലാബ് എന്നിവയുടെ ഉൽഘാടനമാണ് ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടക്കുന്നത്.
തൃശൂര്‍ മെഡിക്കല്‍ കോളേജ്
1.87 കോടി രൂപ മുടക്കി നിർമിച്ച ഒക്‌സിജന്‍ പ്ളാന്റ് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ നാളെ ഉൽഘാടനം ചെയ്യും. കൂടാതെ 73 ലക്ഷം രൂപ ചിലവഴിച്ച് നിർമിച്ച പുതിയ കെട്ടിടം, 70 ലക്ഷം രൂപ മുടക്കി സ്‌ഥാപിച്ച സ്‌റ്റീരിയോടാക്റ്റിക് ന്യൂറോ സര്‍ജറി ഫ്രെയിം എന്നിവയും ഉൽഘാടനം ചെയ്യും. തലയോട്ടി തുറക്കാതെ തന്നെ തലച്ചോറിലെ പല അസുഖങ്ങള്‍ക്കും കൃത്യതയോടെ ചികിൽസ നല്‍കാന്‍ സാധിക്കുന്ന നൂതന ശസ്‍ത്രക്രിയ സംവിധാനമാണ് സ്‌റ്റീരിയോടാക്റ്റിക് ന്യൂറോ സര്‍ജറി ഫ്രെയിം.
കോഴിക്കോട് മെഡിക്കല്‍ കോളേജ്
ആശുപത്രിയിലെ മാതൃ ശിശു സംരക്ഷണ കേന്ദ്രത്തില്‍ 38.62 ലക്ഷം രൂപ ചിലവഴിച്ച് സ്‌ഥാപിച്ച കോംബ്രഹെന്‍സീവ് ലാക്‌റ്റേഷന്‍ മാനേജ്‌മെന്റ് സെന്ററിന്റെ ഉൽഘാടനമാണ് നടക്കുന്നത്. കേരളത്തിലെ മെഡിക്കല്‍ കോളേജുകളിലെ ആദ്യത്തെ സംരംഭമാണിത്.
സേവന സന്നദ്ധരായ മുലയൂട്ടുന്ന അമ്മമാരില്‍ നിന്നും മുലപ്പാല്‍ ശേഖരിച്ച് വിവിധ പ്രക്രിയകളിലൂടെയും സ്‌ക്രീനിങ്ങുകളിലൂടെയും സംഭരിച്ച് ആവശ്യമായ ശിശുക്കള്‍ക്ക് ആരോഗ്യകരവും ശുദ്ധവുമായ മുലപ്പാല്‍ വിതരണം ചെയ്യുന്ന ഒരു സേവനമാണിത്. സ്വീകര്‍ത്താവായ ശിശുക്കള്‍ക്ക് ജീവശാസ്‍ത്രപരമായി യാതൊരുവിധ ബന്ധവുമില്ലാത്ത മുലയൂട്ടുന്ന അമ്മമാര്‍ സംഭാവന ചെയ്യുന്നതാണ് ഈ മുലപ്പാല്‍.
അമ്മമാരുടെ പകര്‍ച്ചവ്യാധികള്‍, ജൻമനാ തൂക്കം കുറഞ്ഞ കുഞ്ഞുങ്ങള്‍, വെന്റിലേറ്ററിലുള്ള അമ്മമാര്‍ തുടങ്ങി വിവിധ കാരണങ്ങളാല്‍ കുഞ്ഞിന് സ്വന്തം മുലപ്പാല്‍ നല്‍കാന്‍ കഴിയാത്ത അമ്മമാര്‍ക്ക് മില്‍ക്ക് ബാങ്ക് ഏറെ ഗുണകരമാണ്.
Most Read: മതസൗഹാര്‍ദം തകര്‍ക്കുന്നവർക്ക് എതിരെ കർശന നടപടി; മുന്നറിയിപ്പുമായി മുഖ്യമന്ത്രി