തിരുവനന്തപുരം: ഗവർണർക്ക് നേരെയുള്ള എസ്എഫ്ഐ പ്രതിഷേധം സ്‌റ്റേറ്റിനെതിരായ കുറ്റകൃത്യമെന്ന് റിമാൻഡ് റിപ്പോർട്. കേസിൽ അറസ്‌റ്റിലായ പ്രതികളുടെ റിമാൻഡ് റിപ്പോർട്ടിലാണ് ഇക്കാര്യം പരാമർശിക്കുന്നത്. ഇതോടൊപ്പം ഗവർണറുടെ വാഹനത്തിന് കേടുപാട് ഉണ്ടായെന്നും റിമാൻഡ് റിപ്പോർട്ടിലുണ്ട്. ഗവർണറുടെ വാഹനത്തിന് 76,357 രൂപയുടെ കേടുപാട് ഉണ്ടായെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്.
കാറിന്റെ പിന്നിലെ ഗ്ളാസിന് 76,357 രൂപയുടെ നാശനഷ്‌ടം ഉണ്ടായതായി കാണിച്ചു രാജ്‌ഭവൻ ഹാജരാക്കിയ സർട്ടിഫിക്കറ്റ് റിമാൻഡ് റിപ്പോർട്ടിനോടൊപ്പം കന്റോൺമെന്റ് പോലീസ് കോടതിയിൽ സമർപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ടു ആറ് എസ്എഫ്ഐ പ്രവർത്തകരെ തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്‌തു. പ്രതികളിൽ ഒരാൾക്ക് കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ബുധനാഴ്‌ച എൽഎൽബി പരീക്ഷ ഉള്ളതിനാലാണിത്.
പ്രതികൾ പൊതുസ്‌ഥലത്ത് വെച്ച് നിയമവ്യവസ്‌ഥയെ പരസ്യമായി വെല്ലുവിളിച്ചു. ജാമ്യം നൽകിയാൽ അത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകും. പ്രതികൾ രാഷ്‌ട്രീയ സ്വാധീനം ഉപയോഗിച്ച് കേസ് ദുർബലപ്പെടുത്താനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ട്. പ്രതികൾ കുറ്റകൃത്യങ്ങൾ ആവർത്തിക്കാനും ഇത്തരം പ്രവൃത്തി മറ്റുസംഘടനകൾ തുടരാനും സാധ്യതയുണ്ടെന്നും റിമാൻഡ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.
അക്രമ സംഭവങ്ങളിൽ എസ്എഫ്ഐ പ്രവർത്തകർക്കെതിരെ ഏഴ് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന ഗുരുതര വകുപ്പുകളാണ് പോലീസ് ചുമത്തിയിട്ടുള്ളത്. കേസ് രജിസ്‌റ്റർ ചെയ്‌തപ്പോൾ നിസ്സാര വകുപ്പുകളാണ് ചുമത്തിയിരുന്നത്. ഇതിൽ ഗവർണർ കടുത്ത അസംതൃപ്‌തി പ്രകടിപ്പിച്ചിരുന്നു. ഐപിസി 124 വകുപ്പ് ചുമത്തണമെന്നും ഗവർണർ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറിക്കും സംസ്‌ഥാന പോലീസ് മേധാവിക്കും കത്തയച്ചതായും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഗവർണർ ആവശ്യപ്പെട്ട പ്രകാരം ഏഴ് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന ഗുരുതര വകുപ്പുകൾ പ്രതികൾക്കെതിരെ ചുമത്തിയത്.
Most Read| തിരക്കിൽ കടുത്ത വിമർശനം; ശബരിമലയിൽ ഡ്യൂട്ടിയിലുള്ള പോലീസുകാർക്ക് സ്‌ഥലം മാറ്റം