ന്യൂഡെൽഹി: ഇരുനൂറ് കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ മുഖ്യപ്രതി ലീന മരിയ പോളിന്റെ കസ്‌റ്റഡി കാലാവധി നീട്ടി. ഡെൽഹിയിലെ കോടതിയാണ് കസ്‌റ്റഡി കാലാവധി നീട്ടിനൽകിയത്. സാമ്പത്തിക തട്ടിപ്പ് കേസിൽ ലീനയ്‌ക്ക് സുപ്രധാന പങ്കുണ്ടെന്നും കസ്‌റ്റഡി അനുവദിച്ചില്ലെങ്കിൽ അന്വേഷണം മന്ദീഭവിക്കുമെന്നും എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് കോടതിയെ അറിയിച്ചു. ഇതിനെ തുടർന്നാണ് കസ്‌റ്റഡി നീട്ടി നൽകിയത്.
വ്യവസായിയുടെ ഭാര്യയിൽ നിന്ന് 200 കോടി രൂപ തട്ടിയെടുത്ത കേസിൽ ലീന സജീവ പങ്കാളിയാണെന്ന് ആയിരുന്നു ഇഡിയുടെ വാദം. ലീന കുറ്റകൃത്യത്തിന്റെ ഗുണഭോക്‌താവ് മാത്രമല്ലെന്നും മുഖ്യപ്രതിയായ സുകേഷ് ചന്ദ്രശേഖറിനോപ്പം ലീനയും ഇതിൽ പങ്കാളിയാണെന്നും ഇഡി പറഞ്ഞു. ലീനയുടെ നിർദ്ദേശങ്ങൾക്ക് അനുസരിച്ചാണ് സാമ്പത്തിക ഇടപാടുകൾ .നടന്നത്. ഈ പണം എവിടെ നിന്ന് എങ്ങനെ വന്നു തുടങ്ങിയ കാര്യങ്ങൾ അറിയേണ്ടതുണ്ട്. അന്വേഷണം പൂർത്തിയായിട്ടില്ലാത്തതിനാൽ കസ്‌റ്റഡി നീട്ടി നൽകിയില്ലെങ്കിൽ അത് കേസിനെ ബാധിക്കുമെന്നും ഇഡി കോടതിയിൽ വാദിച്ചു.
കസ്‌റ്റഡി കാലയളവിൽ പ്രതിയുടെ ആരോഗ്യകാര്യങ്ങളിൽ ജാഗ്രത പുലർത്തുമെന്നും ഇഡി കോടതിയെ അറിയിച്ചു. കോവിഡ് ബാധിക്കാതിരിക്കാൻ കൃത്യമായ അകലം ഉറപ്പാക്കുമെന്നും ഇഡി പറഞ്ഞു.
ലീന മരിയ പോളിന്റെ ഉടമസ്‌ഥതയിലുള്ള ‘നെയിൽ ആർട്ടിസ്‌ട്രി’ എന്ന കമ്പനി ചെന്നൈയിൽ 4.79 കോടിയുടെയും കൊച്ചിയിൽ 1.21 കോടിയുടെയും നിക്ഷേപം നടത്തിയിട്ടുണ്ട്. ഈ പണം കുറ്റകൃത്യത്തിൽ നിന്ന് ലഭിച്ച പണമാണെന്നും ഇവരുടെ മൂന്ന് മൊബൈൽ ഫോണുകളിൽ നിന്നുള്ള വിവരങ്ങൾ വീണ്ടെടുത്തിട്ടുണ്ടെന്നും ഇഡി പറഞ്ഞു. എന്നാൽ, ഇതിനെ പറ്റിയുള്ള വിവരങ്ങൾ പ്രതി മനപ്പൂർവം മറച്ചുവെക്കുകയാണെന്നും പരസ്‌പരവിരുദ്ധമായ മൊഴിയാണ് നൽകുന്നതെന്നും ഇഡി ആരോപിച്ചു.
Also Read: സിംഗു കൊലപാതകം; യുവാവിന്റെ ശരീരത്തിൽ 37 മാരക മുറിവുകൾ