തിരുവനന്തപുരം: ട്രാഫിക് നിയമലംഘനങ്ങൾ പിടികൂടാൻ എഐ ക്യാമറകൾ സ്‌ഥാപിച്ചതോടെ സംസ്‌ഥാനത്ത് റോഡ് അപകടങ്ങളും, മരണങ്ങളും കുറഞ്ഞെന്ന സർക്കാർ വാദം തള്ളി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സർക്കാർ പറയുന്നത് പച്ചക്കള്ളമാണ്. നിയമസഭയിലും പുറത്തും ഈ കള്ളം ആവർത്തിച്ചത് കൂടാതെ, ഹൈക്കോടതിയെ പോലും കള്ളങ്ങൾ പറഞ്ഞു സർക്കാർ തെറ്റിദ്ധരിപ്പിച്ചെന്നും വിഡി സതീശൻ കുറ്റപ്പെടുത്തി.
കള്ളക്കണക്ക് നൽകി ഹൈക്കോടതിയെ കബളിപ്പിക്കാൻ ശ്രമിച്ച ഗതാഗതമന്ത്രി സത്യപ്രതിജ്‌ഞാ ലംഘനമാണ് നടത്തിയത്. ഒരു നിമിഷം പോലും ആ സ്‌ഥാനത്ത് തുടരാൻ മന്ത്രി അർഹനല്ല. ഗതാഗതമന്ത്രി രാജിവെക്കണമെന്നും വിഡി സതീശൻ ആവശ്യപ്പെട്ടു. നിയമസഭാ രേഖകൾ പ്രകാരം കഴിഞ്ഞ വർഷം ജൂണിൽ 3714 അപകടങ്ങളും ഈ വർഷം ജൂണിൽ 3787 അപകടങ്ങളും ഉണ്ടായി. ജൂലൈ മാസത്തിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ചു 254 അപകടങ്ങൾ കൂടുതലായി ഉണ്ടായി.
2022 ഓഗസ്‌റ്റിൽ 3366 റോഡപകടങ്ങൾ, 307 മരണങ്ങൾ, 4040 പേർക്ക് പരിക്ക് എന്നിവയുണ്ടായി. 2023 ഓഗസ്‌റ്റിൽ 4006 അപകടങ്ങളും 353 മരണങ്ങളും 4560 പേർക്ക് പരിക്കും സംഭവിച്ചുവെന്നാണ് റിപ്പോർട്. അതായത്, 2022 ഓഗസ്‌റ്റിലേതിനേക്കാൾ അപകടങ്ങളും മരണങ്ങളും കൂടുതലാണെന്ന് സാരം. പോലീസ് ക്രൈം റെക്കോർഡ്‌സ് ബ്യൂറോ പുറത്തുവിട്ട റിപ്പോർട്ടിലെ വസ്‌തുതകൾ ഇതായിരിക്കെ, കള്ളക്കണക്ക് നൽകി ഹൈക്കോടതിയെ പോലും തെറ്റിദ്ധരിപ്പിക്കുന്നത് ഗൂഢലക്ഷ്യത്തോടെ ആണെന്നും വിഡി സതീശൻ വിമർശിച്ചു.
പ്രതിപക്ഷ അംഗങ്ങളുടെ ചോദ്യത്തിന് നിയമസഭയിൽ ഗതാഗതമന്ത്രി നൽകിയ മറുപടി പൊതുസമൂഹത്തിന് മുന്നിൽ നിൽക്കെയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും നട്ടാൽ കുരുക്കാത്ത നുണകൾ ആവർത്തിച്ച് കൊണ്ടിരിക്കുന്നത്. എഐ ക്യാമറയുടെ പേരിൽ നടന്ന തട്ടിപ്പ് മറച്ചുവെക്കാനാണ് റോഡ് അപകടങ്ങളിൽ കുറവുണ്ടായെന്ന വ്യാജ പ്രചാരണം സർക്കാർ ബോധപൂർവം നടത്തുന്നത്. കോടതിയുടെ പരിഗണനയിലുള്ള ഈ കേസിനെ ദുർബലപ്പെടുത്തുകയെന്ന ഗൂഢലക്ഷ്യത്തോടെയാണ് വ്യാജ കണക്കുകൾ നിർമിച്ചതെന്നും വിഡി സതീശൻ കൂട്ടിച്ചേർത്തു.
Most Read| ഓപ്പറേഷന് കൈക്കൂലി; സർക്കാർ ആശുപത്രിയിലെ ഡോക്‌ടർ വിജിലൻസ് പിടിയിൽ