തിരുവനന്തപുരം: സംസ്‌ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും മെഡിക്കൽ ഇൻഷുറൻസ് പദ്ധതി ‘മെഡിസെപി’ന് മന്ത്രിസഭയുടെ അംഗീകാരം. 2022 ജനുവരി ഒന്ന് മുതൽ പദ്ധതി ആരംഭിക്കും. പദ്ധതിയിൽ അംഗങ്ങളായി നിശ്‌ചയിച്ചിരിക്കുന്ന എല്ലാ ജീവനക്കാർക്കും പെൻഷൻകാർക്കും അംഗത്വം നിർബന്ധമാണ്. നിലവിലുള്ള രോഗങ്ങൾക്കുൾപ്പടെ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള ചികിൽസകൾക്ക് പണരഹിത ചികിൽസ നൽകും.
സംസ്‌ഥാന സർക്കാർ ജീവനക്കാർ, പാർട് ടൈം ജീവനക്കാർ, പാർട് ടൈം അധ്യാപകർ, എയ്‌ഡഡ് സ്‌കൂളുകളിൽ ഉൾപ്പടെയുള്ള അധ്യാപക- അനധ്യാപക ജീവനക്കാർ, പെൻഷൻകാർ, കുടുംബ പെൻഷൻകാർ എന്നിവരും അവരുടെ ആശ്രിതരും നിർബന്ധിതാടിസ്‌ഥാനത്തിലും സംസ്‌ഥാന സർക്കാരിന് കീഴിൽ സേവനം അനുഷ്‌ഠിക്കുന്ന അഖിലേന്ത്യാ സർവീസ് ഉദ്യോഗസ്‌ഥരും അവരുടെ ആശ്രിതരും പദ്ധതിയുടെ ഗുണഭോക്‌താക്കളായി ഇരിക്കുന്നതാണ്. വിരമിച്ച എംഎൽഎമാരെ കൂടി പദ്ധതിയുടെ ഭാഗമാക്കാൻ മന്ത്രിസഭ അംഗീകാരം നൽകിയിട്ടുണ്ട്.
സംസ്‌ഥാന സർക്കാരിന്റെ ധനസഹായം സ്വീകരിക്കുന്ന സർവകലാശാലകളിലെയും തദ്ദേശസ്വയംഭരണ സ്‌ഥാപനങ്ങളിലെയും ജീവനക്കാർ, പെൻഷൻകാർ, കുടുംബ പെൻഷൻകാർ എന്നിവരും മുഖ്യമന്ത്രി, മറ്റ് മന്ത്രിമാർ, പ്രതിപക്ഷ നേതാവ്, ചീഫ് വിപ്പ്, സ്‌പീക്കർ, ഡെപ്യൂട്ടി സ്‌പീക്കർ, ധനകാര്യ കമ്മിറ്റികളിലെ ചെയർമാൻമാർ എന്നിവരുടെ നേരിട്ട് നിയമിതരായ പേഴ്‌സണൽ സ്‌റ്റാഫ്, പേഴ്‌സണൽ സ്‌റ്റാഫ് പെൻഷൻകാർ എന്നിവരും ഇവരുടെ ആശ്രിതരും പദ്ധതിയുടെ ഗുണഭോക്‌താക്കൾ ആയിരിക്കും. പ്രതിമാസ ഇൻഷുറൻസ് പ്രീമിയം 500 രൂപ ആയിരിക്കും.
എംപാനൽ ചെയ്യപ്പെട്ട പൊതു- സ്വകാര്യ ആശുപത്രികളിൽ മാത്രമേ പദ്ധതി പ്രകാരമുള്ള പരിരക്ഷ ലഭിക്കുകയുള്ളൂ. എന്നാൽ, ജീവന് ഭീഷണിയോ അപകടമോ ഉള്ള അടിയന്തര സാഹചര്യങ്ങളിൽ എംപാനൽ ചെയ്യപ്പെടാത്ത ആശുപത്രികളിലും പരിരക്ഷ ലഭിക്കും. ഒപി വിഭാഗ ചികിൽസകൾ പദ്ധതിയിൽ ഉൾപ്പെടുന്നില്ല.
ഓരോ കുടുംബത്തിനും മൂന്ന് വർഷത്തെ പോളിസി പരിധിക്കകത്ത് പ്രതിവർഷം മൂന്ന് ലക്ഷം രൂപ നിരക്കിലാണ് അടിസ്‌ഥാന പരിരക്ഷ നൽകുക. ഓരോ വർഷവും നിശ്‌ചയിച്ചിരിക്കുന്ന 1.5 ലക്ഷം രൂപ വിനിയോഗിച്ചില്ലെങ്കിൽ അതാത് വർഷം നഷ്‌ടമാകും. പൊതുമേഖല ഇൻഷുറൻസ് കമ്പനിയായ ഓറിയന്റൽ ഇൻഷുറൻസ് കമ്പനിയെയാണ് പദ്ധതി നടത്തിപ്പിന് ഏൽപിച്ചിരിക്കുന്നത്.
Also Read: തൃശൂരിലെ നവജാത ശിശുവിന്റെ കൊലപാതകം; അമ്മ ഉൾപ്പടെ മൂന്ന് പേർ അറസ്‌റ്റിൽ