പത്തനംതിട്ട: വനംവകുപ്പ് സ്‌റ്റേഷനിൽ വനിതാ വാച്ചറെ പീഡിപ്പിക്കാൻ ശ്രമം. ഗവി സ്‌റ്റേഷൻ ഓഫിസിലാണ് സംഭവം. ഡെപ്യൂട്ടി റേഞ്ച് ഓഫിസർ മനോജ് ടി മാത്യുവിനെതിരെയാണ് പരാതി. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന മറ്റ് ജീവനക്കാർ ഓടിയെത്തിയാണ് ഇവരെ രക്ഷിച്ചത്.
ഗവി ഫോറസ്‌റ്റ് സ്‌റ്റേഷൻ വനത്തിനകത്താണ് സ്‌ഥിതി ചെയ്യുന്നത്. പ്രദേശത്ത് മൊബൈൽ നെറ്റ്‌വർക്ക് ലഭിക്കില്ല. ഡെപ്യൂട്ടി റേഞ്ച് ഓഫിസറായ മനോജ് താൽക്കാലിക വാച്ചറായ യുവതിയെ സ്‌റ്റോർ റൂമിലേക്ക് വിളിച്ചുവരുത്തിയാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്. അടുക്കളയിൽ പാചകം ചെയ്‌ത് കൊണ്ടിരുന്ന യുവതിയെ സാധനങ്ങൾ എടുത്തുതരാമെന്ന വ്യാജേനയാണ് മനോജ് വിളിച്ചുവരുത്തിയത്.
സ്‌റ്റോർ റൂമിൽ വെച്ച് യുവതിയെ കടന്നുപിടിക്കുകയും ഒച്ചവെച്ചപ്പോൾ ബലം പ്രയോഗിക്കുകയുമായിരുന്നു. ആളുകൾ ഓടിയെത്തിയ ശേഷവും ഇയാൾ ഇവരെ പീഡിപ്പിക്കാൻ ശ്രമിച്ചതായും സഹ ജീവനക്കാര്‍ ബലമായി പിടിച്ചുമാറ്റുകായിരുന്നു എന്നുമാണ് പരാതിയിൽ പറയുന്നത്.
വള്ളക്കടവ് റേഞ്ച് ഓഫിസർക്ക് യുവതി പരാതി നൽകിയിട്ടുണ്ട്. റേഞ്ച് ഓഫിസർ ഡെപ്യൂട്ടി ഡയറക്‌ടറെ വിവരം അറിയിച്ചു. തുടര്‍ന്ന് ഇന്റേണൽ കംപ്‌ളയിന്റ്സ് കമ്മിറ്റി അന്വേഷണം നടത്തി സംഭവം നടന്നതായി തെളിഞ്ഞു. കര്‍ശന നടപടിക്ക് ഡെപ്യൂട്ടി ഡയറക്‌ടർ നിര്‍ദ്ദേശം നൽകി. അന്വേഷണം ആരംഭിച്ച വണ്ടിപ്പെരിയാര്‍ പോലീസ് ഇയാളോട് അവധിയിൽ പ്രവേശിക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണ്.
Most Read: തൃക്കാക്കര; വോട്ടർ പട്ടികയിൽ ക്രമക്കേട് ആരോപിച്ച് പ്രതിപക്ഷ നേതാവ്