മലപ്പുറം: സ്വാതന്ത്ര്യസമര പോരാട്ട ചരിത്രത്തിലെ നിർണായക മുന്നേറ്റമായിരുന്ന ‘വാഗൺ രക്‌ത സാക്ഷിത്വം‘ വരിച്ച സമര പോരാളികളെ ചരിത്ര രേഖകളിൽ നിന്ന് നീക്കം ചെയ്യാനുള്ള ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിൽ തീരുമാനം അപലപനീയമെന്ന് എസ്‌വൈഎസ്‍ മലപ്പുറം ജില്ലാ കൗൺസിൽ.
വൈദേശിക ശക്‌തികളുടെ ക്രൂരമായ അക്രമണങ്ങൾക്ക് വിധേയമായി ശ്വസനവായു പോലും നിഷേധിക്കപ്പെട്ട്, ഒരു ബോഗിയിൽ കിടന്ന് പിടഞ്ഞു മരിച്ച സമര പോരാളികൾ ദേശീയ ബോധമുള്ള പൗരൻമാരുടെ ആവേശമാണ്. ഇവരെ ചരിത്ര രേഖകളിൽ നിന്ന് നീക്കം ചെയ്യാനും കലാപകാരികളാക്കാനും നടത്തുന്ന ശ്രമം നീചവും ക്രൂരവുമാണ്; കൗൺസിൽ വ്യക്‌തമാക്കി.
മലബാർ സമരത്തെ ചരിത്ര രേഖകളിൽ, വർഗീയ കലാപമാക്കി ചിത്രീകരിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കവും അപകടകരമാണെന്ന് പൊതു സമൂഹം വിലയിരുത്തി കഴിഞ്ഞു. 387 സ്വതന്ത്ര സമര സേനാനികളെ നിഘണ്ടുവിൽ നിന്ന് നീക്കം ചെയ്യുകയാണ് ചരിത്ര കൗൺസിൽ. 1921 ലെ മലബാർ സമരത്തിന്റെ നൂറാം വാർഷികം ആഘോഷിക്കുന്ന ഈ ഘട്ടത്തിൽ സമര പോരാളികൾ ഇന്ത്യൻ സ്വാതന്ത്യത്തിന് നൽകിയ സംഭാവനകൾ പൊതുസമൂഹം ഏറെ ചർച്ച ചെയ്‌ത് കൊണ്ടിരിക്കുകയാണ്. ഈ നൂറു വർഷത്തിനിടയിൽ വരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും, ആലി മുസ്‌ലിയാരും ഉൾപ്പെടെയുള്ള സമര നായകരുടെ ധീരമായ ചെറുത്തു നിൽപ്പിന്റെ കഥകൾ മലയാളികളും അല്ലാത്തവരുമായ ആധികാരിക ചരിത്ര പണ്ഡിതന്മാർ രേഖപ്പെടുത്തിയിട്ടുള്ളതാണ്. എന്നിരിക്കെ, രേഖകളിൽ അട്ടിമറികൾ നടത്തി ചരിത്രം വികൃതമാക്കാനുള്ള ഫാസിസ്ററ് നീക്കം അനുവദിക്കില്ല; കൗൺസിൽ അസന്നിഗ്‌ധമായി പറഞ്ഞു.
രണ്ടത്താണിയിൽ വെച്ച് നടന്ന മലപ്പുറം വെസ്‌റ്റ് ജില്ലാ യൂത്ത് കൗൺസിൽ സംസ്‌ഥാന സെക്രട്ടറി മുഹമ്മദ് കോയ സഖാഫി ഉൽഘാടനം ചെയ്‌തു. എൻവി അബ്‌ദു റസാഖ് സഖാഫി അധ്യക്ഷത വഹിച്ചു. വിപിഎം ബഷീർ പറവന്നൂർ, സയ്യിദ് സീതിക്കോയ തങ്ങൾ,സയ്യിദ് ജലാലുദ്ധീൻ ജീലാനി, കുഞ്ഞിമുഹമ്മദ് സഖാഫി പറവൂർ, അബ്‌ദുൽ മജീദ് അഹ്‌സനി ചെങാനി, ഉമ്മർ ശരീഫ് സഅദി കെ പൂരം, മുഹമ്മദ് ക്ളാരി, ഉസ്‌മാൻ ചെറുശോല, ടിഎം ബഷീർ രണ്ടത്താണി തുടങ്ങിയവർ സംബന്ധിച്ചു. കൗൺസിലിന്റെ ഭാഗമായി നടന്ന സമരസംഗമത്തിന് ജില്ലാ ഭാരവാഹികൾ നേത്രത്വം നൽകി; എ അബ്‌ദുറഹീം സ്വാഗതവും മുനീർ പാഴൂർ നന്ദിയും പറഞ്ഞു.
Most Read: മൈസൂരിലെ കൂട്ടബലാൽസംഗം; അന്വേഷണം മലയാളി വിദ്യാർഥികളിലേക്ക്