വയനാട്: മാനന്തവാടി പടമലയിൽ കർഷകന്റെ ജീവനെടുത്ത ‘ബേലൂർ മഗ്‌ന’ എന്ന കാട്ടാനയെ മയക്കുവെടിവെച്ച് പിടികൂടാനുള്ള ദൗത്യം അഞ്ചാം ദിവസത്തിലേക്ക് കടന്നു. നിലവിൽ ആന തോൽപ്പെട്ടി വനമേഖലക്ക് അടുത്തുള്ള ആലത്തൂർ-പനവല്ലി ഭാഗങ്ങളിലേക്കാണ് നീങ്ങുന്നത്. രാവിലെ ആനയുടെ റേഡിയോ കോളർ സിഗ്‌നൽ ലഭിച്ചത് മാനിവയൽ വനത്തിൽ നിന്നാണ്. ആനയെ തേടി ട്രാക്കിങ് ടീം വനത്തിനുള്ളിലേക്ക് പ്രവേശിച്ചിട്ടുണ്ട്.
ആനയെ മയക്കുവെടി വെക്കാനുള്ള ശ്രമം നാലാം ദിവസവും പരാജയപ്പെട്ടിരുന്നു. ഈ ആനയുടെ ഒപ്പമുള്ള മോഴയാന ദൗത്യ സംഘത്തിന് നേരെ പാഞ്ഞടുക്കുകയും ചെയ്‌തിരുന്നു. വനംവകുപ്പ് സംഘം കഷ്‌ടിച്ചാണ് ആനയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത്. രണ്ടു ആനകളും ഒരുമിച്ച് നിൽക്കുന്നതാണ് ദൗത്യം ദുഷ്‌കരമാക്കുന്നതെന്നാണ് വനംവകുപ്പ് നൽകുന്ന വിശദീകരണം. ബേലൂർ മഗ്‌നയ്‌ക്ക് മയക്കുവെടിയേറ്റാൽ കൂട്ടാളി പ്രകോപിതനായി ദൗത്യ സംഘത്തിന് നേരെ തിരിയാനും സാധ്യതയുണ്ട്.
ഇന്നലെ രാത്രി ഒമ്പതരയോടെ തോൽപ്പെട്ടി റോഡ് കടന്ന് ആലത്തൂർ- മാനിവയൽ- കാളിക്കൊല്ലി ഭാഗത്തെ വനമേഖലയിലേക്ക് ആന എത്തിയിട്ടുണ്ടെന്ന് വനംവകുപ്പ് അറിയിച്ചിരുന്നു. രാത്രിയിൽ ഈ മേഖലയിൽ ഉള്ളവരോട് ജാഗ്രത പാലിക്കാനും നിർദ്ദേശം നൽകിയിരുന്നു. ആദ്യ ദിവസങ്ങളിൽ ആന നിലയുറപ്പിച്ച മണ്ണുണ്ടി, ഇരുമ്പുപാലം പ്രദേശങ്ങളോട് ചേർന്നുകിടക്കുന്ന സ്‌ഥലമാണ് മാനിവയൽ. മണ്ണുണ്ടി മുതൽ മാനിവയൽ വരെ എട്ട് കിലോമീറ്റർ ചുറ്റളവിൽ വനപ്രദേശത്തിലൂടെ തന്നെയാണ് ആന സഞ്ചരിച്ച് കൊണ്ടിരിക്കുന്നത്.
Most Read| ലോകത്തിലെ ഏറ്റവും മനോഹരമായ ബീച്ചുകളിൽ ഇടംനേടി പാപനാശവും