തിരുവനന്തപുരം: മന്ത്രിസഭാ പുനഃസംഘടനയിൽ മന്ത്രി വീണാ ജോർജിനെ മാറ്റുമെന്ന വാർത്ത മാദ്ധ്യമ സൃഷ്‌ടിയാണെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. ഇടതുപക്ഷ ജനാധിപത്യ മുന്നണി ചർച്ച ചെയ്യുകയോ കൈക്കൊള്ളുകയോ ചെയ്‌തിട്ടില്ലാത്ത തീരുമാനമാണ് ഇതെന്നും ഇപി ജയരാജൻ പറഞ്ഞു. കേരളത്തിലെ ആരോഗ്യമന്ത്രി കഴിവുറ്റതാണെന്നും നിപ പ്രതിരോധം നല്ല നിലയിൽ പുരോഗമിക്കുന്നുണ്ടെന്നും ഇപി ജയരാജൻ പറഞ്ഞു.
മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ ഇതിൽ വ്യക്‌തത വരുത്തിയിരിക്കുകയാണ് ഇപി ജയരാജൻ. ‘നവംബറിൽ നടക്കാൻ പോകുന്ന പുനഃസംഘടനയിൽ ഐഎൻഎല്ലിന്റെ അഹമ്മദ് ദേവർ കോവിലും, ജനാധിപത്യ കേരളാ കോൺഗ്രസിന്റെ ആന്റണി രാജുവും മന്ത്രി സ്‌ഥാനത്ത് നിന്ന് മാറും. പകരം മുൻ ധാരണാ പ്രകാരം കെബി ഗണേഷ് കുമാറും രാമചന്ദ്രൻ കടന്നപ്പള്ളിയും മന്ത്രിസഭയിലെത്തും’- ഇപി ജയരാജൻ ജയരാജൻ പറഞ്ഞു.
എല്ലാ ഘടകകക്ഷികൾക്കും തുല്യ പരിഗണനയുള്ള മുന്നണിയാണ് എൽഡിഎഫെന്നും ഇപി ജയരാജൻ വ്യക്‌തമാക്കി. എൽഡിഎഫ് സർക്കാർ 2021ൽ അധികാരത്തിൽ വന്നപ്പോൾ ചില ധാരണകൾ ഉണ്ടായിരുന്നു. രണ്ടര വർഷം കഴിഞ്ഞു, ഇപ്പോഴത്തെ കണക്ക് പ്രകാരം നവംബറോടെയാകും ധാരണ പ്രകാരമുള്ളവരെ മന്ത്രിമാരാക്കുന്നത്. എന്നാൽ, സിപിഐഎമ്മിന്റെ മന്ത്രിമാരുടെ കാര്യത്തിൽ മാറ്റമുണ്ടാകില്ലെന്നും ഇപി ജയരാജൻ പറഞ്ഞു.
കേരളത്തിലെ ഇടതുപക്ഷ മുന്നണിയിലെ മന്ത്രിമാരെല്ലാം നല്ല നിലയിൽ പ്രവർത്തിക്കുന്നവരാണെന്നും കേരളത്തിന്റെ വളർച്ചയ്‌ക്ക് സഹായിക്കുന്നവരാണ് ഇവരെന്നും ഇപി ജയരാജൻ ചൂണ്ടിക്കാട്ടി. കേരളത്തിന്റെ വികസനത്തെ ഇല്ലായ്‌മ ചെയ്യാനും വികസനമില്ലെന്ന് സ്‌ഥാപിക്കാനും മന്ത്രിമാർ കഴിവില്ലാത്തവരാണെന്ന് സ്‌ഥാപിച്ചെടുക്കാനും ബോധപൂർവമായ ശ്രമം നടക്കുന്നുണ്ടെന്നും ഇപി ജയരാജൻ ആരോപിച്ചു.
അതേസമയം, മന്ത്രിയാക്കിയില്ലെങ്കിലും ഗതാഗത വകുപ്പ് വേണ്ടെന്നാണ് ഗണേഷ് കുമാറിന്റെ നിലപ്പാട്. അടുത്തയാഴ്‌ച നിർണായക യോഗം ചേരും. ഈ മാസം 20ന് നടക്കുന്ന എൽഡിഎഫ് യോഗത്തിൽ ഇതുസംബന്ധിച്ചു അന്തിമ തീരുമാനമുണ്ടാകും. രണ്ടാം പിണറായി വിജയൻ സർക്കാർ രണ്ടര വർഷം പൂർത്തിയാക്കുന്ന പശ്‌ചാത്തലത്തിൽ മന്ത്രിസഭാ പുനഃസംഘടന നവംബറിലാണ് നടക്കുക. അതേസമയം, കെബി ഗണേഷ് കുമാറിനെ മന്ത്രിയാക്കുന്നതിൽ സിപിഎമ്മിൽ ഭിന്നതയുണ്ടെന്നാണ് വിവരം.
Most Read| ഐഎസ് ബന്ധമെന്ന് സംശയം; തമിഴ്‌നാട്ടിലും കോയമ്പത്തൂരിലും എൻഐഎ റെയ്‌ഡ്