ന്യൂഡെൽഹി: നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനി സുപ്രീം കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. കേസിന്റെ വിചാരണ നീളുന്നുവെന്നും അതുവരെ തന്നെ ജയിലില്‍ ഇടുന്നത് മനുഷ്യാവകാശ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണ് ജാമ്യാപേക്ഷ. നടിയെ ആക്രമിച്ച കേസില്‍ നിലവില്‍ ജയിലില്‍ തുടരുന്ന ഏക പ്രതിയാണ് താനെന്നും അപേക്ഷയില്‍ വാദമുണ്ട്.
കഴിഞ്ഞ ദിവസം കേസിലെ നാലാം പ്രതി വിപി വിജീഷിന് ഹൈക്കോടതി ഉപാധികളോടെ ജാമ്യം നല്‍കിയിരുന്നു. നടന്‍ ദിലീപ് ഉള്‍പ്പെടെ മറ്റ് പ്രതികള്‍ക്കെല്ലാം നേരത്തെ തന്നെ ജാമ്യം ലഭിച്ചിരുന്നു. എന്നാല്‍, സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്‌ഥാനത്തില്‍ കേസില്‍ തുടരന്വേഷണം പ്രഖ്യാപിക്കപ്പെട്ട സാഹചര്യത്തില്‍ വിചാരണ കൂടുതല്‍ നീളുമെന്നാണ് പള്‍സര്‍ സുനിയുടെ വാദം.
2017 ഫെബ്രുവരി 23ന് അറസ്‌റ്റിലായത് മുതല്‍ ജയിലിലാണ് പള്‍സര്‍ സുനി. നേരത്തെ ഹൈക്കോടതി പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. കേസില്‍ തുടരന്വേഷണം നടക്കുന്നതും ജാമ്യാപേക്ഷയില്‍ പള്‍സര്‍ സുനി ചൂണ്ടിക്കാട്ടുന്നുണ്ട്.
അതേസമയം, വധഗൂഢാലോചന കേസില്‍ ദിലീപ് കൂടുതല്‍ ചാറ്റുകള്‍ നശിപ്പിച്ചതായി അന്വേഷണ റിപ്പോര്‍ട് പുറത്തുവന്നിട്ടുണ്ട്. ഫോണുകള്‍ കോടതിക്ക് കൈമാറുന്നതിന് തൊട്ടു മുൻപാണ് വീണ്ടെടുക്കാന്‍ കഴിയാത്ത വിധം ഈ ചാറ്റുകള്‍ നീക്കിയതെന്നാണ് കണ്ടെത്തൽ.
Read Also: കെഎസ്ഇബി ചെയർമാനെതിരെ ഇന്ന് ഇടത് സംഘടനയുടെ സത്യാഗ്രഹം