ഡെൽഹി: രാജ്യത്തെ പുതിയ ഡിജിറ്റൽ മീഡിയ മാർഗ നിർദ്ദേശങ്ങളിൽ ആശങ്ക അറിയിച്ച് രംഗത്തെത്തിയ ട്വിറ്ററിനെതിരെ കേന്ദ്ര സർക്കാർ. ട്വിറ്ററിന്റെ ഭാഗത്തു നിന്നുണ്ടായ പരാമർശങ്ങൾ ദൗർഭാഗ്യകരമാണെന്നും നിയമ വ്യവസ്‌ഥക്ക് തുരങ്കം വെക്കാനാണ് ട്വിറ്ററിന്റെ ശ്രമമെന്നും കേന്ദ്ര സർക്കാർ വിമർശിച്ചു.
‘ട്വിറ്ററിന്റെ ജീവനക്കാർ ഇന്ത്യയിൽ സുരക്ഷിതരാണ്. ട്വിറ്റർ രാജ്യത്തെ നിയമം നടപ്പാക്കാൻ ബാധ്യസ്‌ഥരാണ്. ട്വിറ്റർ ഒരു സാമൂഹിക മാദ്ധ്യമം മാത്രമാണ്. ഇന്ത്യയിലെ നിയമങ്ങളും നയങ്ങളും എന്തായിരിക്കണമെന്ന് പറയേണ്ടത് ട്വിറ്ററല്ല’.
ട്വിറ്ററിന്റെ പ്രസ്‌താവന അപലപനീയവും അടിസ്‌ഥാനരഹിതവും രാജ്യത്തെ അപമാനിക്കാൻ വേണ്ടിയുള്ളതുമാണ്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തോട് ട്വിറ്റർ ആജ്‌ഞാപിക്കുക ആണെന്നും കേന്ദ്രം കുറ്റപ്പെടുത്തി.
ട്വിറ്റർ പരാമർശങ്ങൾക്കെതിരെ ഡെൽഹി പോലീസും രംഗത്തെത്തി. ട്വിറ്ററിന്റെ പ്രസ്‌താവന വ്യാജമാണെന്നും നിയമപരമായ അന്വേഷണത്തിന് തടസമുണ്ടാക്കുന്നത് ആണെന്നും പോലീസ് അറിയിച്ചു. ടൂൾകിറ്റ് കേസിൽ കോൺഗ്രസ് നൽകിയ പരാതിയിൽ പോലീസ് അന്വേഷണം നടക്കുകയാണ്. എന്നാൽ സർക്കാർ നൽകിയ കേസ് ആണെന്ന് ചിത്രീകരിക്കാനാണ് ട്വിറ്റർ ശ്രമം. ടൂൾകിറ്റ് വ്യാജമാണെന്ന് അടയാളപ്പെടുത്തിയ ട്വിറ്റർ, വിവരങ്ങൾ കൈമാറാൻ തയ്യാറാകുന്നില്ലെന്നും ഡെൽഹി പോലീസ് ആരോപിച്ചു.
നിലവിലെ സാഹചര്യത്തിൽ ഇന്ത്യയിലെ ട്വിറ്റർ ജീവനക്കാരെക്കുറിച്ചും, ഉപഭോക്‌താക്കളുടെ അഭിപ്രായ സ്വാതന്ത്യത്തിൻ മേലുള്ള ഭീഷണിയിലും ആശങ്കയുണ്ടെന്നാണ് ട്വിറ്റർ പ്രതികരിച്ചത്. ടൂള്‍ കിറ്റ് കേസില്‍ ഡെൽഹി പോലീസ് ഓഫീസിലെത്തിയതിലും ട്വിറ്റർ ആശങ്ക പ്രകടിപ്പിച്ചിരുന്നു. അഭിപ്രായ സ്വാതന്ത്ര്യം തടസപ്പെടുത്തുന്ന ചട്ടങ്ങളിൽ മാറ്റം വരുത്തണം. ഇതിനായി സർക്കാരുമായുള്ള ക്രിയാത്‌മക സംഭാഷണം തുടരുമെന്നുമാണ് ട്വിറ്റർ അറിയിച്ചത്.
Must Read: ഗാസയിലെ ഇസ്രയേൽ ആക്രമണം യുദ്ധക്കുറ്റമെന്ന് യുഎൻ മനുഷ്യാവകാശ ഹൈക്കമ്മീഷണർ