തിരുവനന്തപുരം: സംസ്‌ഥാനത്ത് ഒറ്റപ്പെട്ട ശക്‌തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു. ശനിയാഴ്‌ച ഇടുക്കി ജില്ലയിലും ഞായറാഴ്‌ച വയനാട് ജില്ലയിലും യെല്ലോ അലർട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ ജില്ലകളിൽ 24 മണിക്കൂറിൽ 64.5 മില്ലീമീറ്റർ മുതൽ 115.5 മില്ലീമീറ്റർ വരെ മഴ ലഭിക്കും. അതേസമയം, ഏപ്രിൽ 15 മുതൽ 18 വരെ സംസ്‌ഥാനത്ത് 30- 40 കിലോമീറ്റർ വേഗതയുള്ള കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു.
ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക:-
- ശക്‌തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീണും ചില്ലകൾ ഒടിഞ്ഞുവീണും അപകടമുണ്ടായേക്കാം. കാറ്റും മഴയും ഉണ്ടാകുമ്പോൾ ഒരു കാരണവശാലും മരച്ചുവട്ടിൽ നിൽക്കരുത്. വാഹനങ്ങളും പാർക്ക് ചെയ്യരുത്.
- വീട്ടുവളപ്പിലെ മരങ്ങളുടെ രീതിയിലുള്ള ചില്ലകൾ വെട്ടിയൊതുക്കണം. ഇത്തരം മരങ്ങൾ പൊതുയിടങ്ങളിൽ ശ്രദ്ധയിൽ പെട്ടാൽ അധികൃതരെ വിവരമറിയിക്കുക.
- ഉറപ്പില്ലാത്ത പരസ്യ ബോർഡുകൾ, ഇലക്‌ട്രിക് പോസ്‌റ്റുകൾ, കൊടിമരങ്ങൾ തുടങ്ങിയവയും കടപുഴകി വീഴാൻ സാധ്യതയുള്ളതിലാണ് കാറ്റും മഴയും ഇല്ലാത്ത സമയത്ത് അവ ശരിയായ രീതിയിൽ ബലപ്പെടുത്തുകയോ അഴിച്ചുവെക്കുകയോ ചെയ്യാം.
- ചുമരിലോ മറ്റോ ചാരി വെച്ചിട്ടുള്ള കോണി പോലെയുള്ള കാറ്റിൽ വീണുപോകാൻ സാധ്യതയുള്ള ഉപകരണങ്ങളും വസ്‌തുക്കളും കയറുപയോഗിച്ച് കെട്ടിവെക്കേണ്ടതാണ്.
- കാറ്റ് വീശി തുടങ്ങുമ്പോൾ വാതിലുകളും ജനലുകളും അടച്ചിടണം.വീടിന്റെ ടെറസിൽ നിൽക്കുന്നത് ഒഴിവാക്കുക.
- കൃഷിയിടങ്ങളിൽ കൂടി കടന്നുപോകുന്ന വൈദ്യുത ലൈനുകൾ സുരക്ഷിതമാണെന്ന് പാടത്ത് ഇറങ്ങുന്നതിന് മുൻപ് ഉറപ്പുവരുത്തുക.
- നിർമാണ ജോലികളിൽ ഏർപ്പെടുന്നവർ കാറ്റും മഴയും ശക്‌തമാകുമ്പോൾ ജോലി നിർത്തി സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറണം.
- പത്രം, പാൽ വിതരണം തുടങ്ങിയ ജോലികൾക്ക് ഇറങ്ങുന്നവർ പ്രത്യേക ജാഗ്രത പാലിക്കണം.
- വൈദ്യുതി കമ്പികളും പോസ്‌റ്റുകളും പൊട്ടി വീണാൽ ഉടൻ തന്നെ കെഎസ്‌ഇബിയുടെ 1912 എന്ന കൺട്രോൾ റൂമിലോ 1077 എന്ന നമ്പറിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ കൺട്രോൾ റൂമിലോ വിവരം അറിയിക്കുക.
Most Read: പഞ്ചായത്ത് ലൈബ്രേറിയൻ സമരം; നടുറോഡിൽ സദ്യയുണ്ട് ഉദ്യോഗാർഥികളുടെ പ്രതിഷേധം