കൊച്ചി: ബന്ധു നിയമന വിവാദത്തിൽ ലോകായുക്‌ത കുറ്റക്കാരനാണെന്ന് കണ്ടെത്തിയ മന്ത്രി കെടി ജലീലിന് എതിരെ രൂക്ഷ വിമർശനവുമായി റിട്ട. ജസ്‌റ്റിസ് കെമാൽ പാഷ. ധാർമികത ഉണ്ടെങ്കിൽ മുഖ്യമന്തി പിണറായി വിജയൻ ജലീലിന്റെ രാജി ആവശ്യപ്പെടുകയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ലോകായുക്‌ത വിധി ചോദ്യം ചെയ്‌ത് ഹൈക്കോടതിയിൽ റിട്ട് ഹരജി സമർപ്പിക്കാൻ ജലീലിനും സർക്കാരിനും കഴിയുമെന്നും അദ്ദേഹം സ്വകാര്യ വാർത്താ മദ്ധ്യമത്തോട് പറഞ്ഞു.
ബന്ധുനിയമന ആരോപണത്തില്‍ ജലീൽ കുറ്റക്കാരനാണെന്ന് ലോകായുക്‌ത ഡിവിഷൻ ബെഞ്ച് കഴിഞ്ഞ ദിവസം വിധിച്ചിരുന്നു. ആരോപണം പൂര്‍ണമായും സത്യമാണ്. ജലീൽ സ്വജനപക്ഷപാതം കാണിച്ചു. അദ്ദേഹത്തിന് മന്ത്രി സ്‌ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നും ലോകായുക്‌തയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ബന്ധുവായ കെടി അദീപിനെ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷനില്‍ ജനറല്‍ മാനേജറായി നിയമിച്ചതാണ് വിവാദമായത്. ബന്ധുവിന് വേണ്ടി യോഗ്യതയില്‍ ഇളവ് വരുത്തി വിജ്‌ഞാപനം ഇറക്കുകയും അദീപിനെ നിയമിക്കുകയും ചെയ്‌തു എന്നായിരുന്നു ആരോപണം.
വികെ മുഹമ്മദ് ഷാഫി എന്ന ആളാണ് ജലീലിന് എതിരെ പരാതി നല്‍കിയിരുന്നത്. പരാതിയില്‍ ഉന്നയിച്ച എല്ലാ കാര്യങ്ങളും സത്യമാണെന്ന് ലോകായുക്‌ത കണ്ടെത്തി. സത്യപ്രതിജ്‌ഞാ ലംഘനം നടത്തി സ്വജനപക്ഷപാതം കാണിച്ച ജലീൽ മന്ത്രി സ്‌ഥാനത്ത് തുടരാന്‍ പാടില്ലെന്നും സ്‌ഥാനത്തു നിന്ന് നീക്കണമെന്നും മുഖ്യമന്ത്രിയോട് ലോകായുക്‌ത ആവശ്യപ്പെട്ടിട്ടുണ്ട്.
Also Read: ലോകായുക്‌ത വിധി; നിയമപരമായി നേരിടുമെന്ന് സിപിഎം