ലഖ്‌നൗ: ഉത്തർപ്രദേശിൽ ആശങ്ക ഉയർത്തി ഡെങ്കിപനിക്ക് സമാനമായ പകർച്ച വ്യാധി വ്യാപകമാകുന്നു. പടിഞ്ഞാറൻ യുപിയിലെ ഫിറോസാബാദ് ജില്ലയിൽ 24 മണിക്കൂറിനിടെ 12 കുട്ടികൾ മരിച്ചതായാണ് റിപ്പോർട്.
കഴിഞ്ഞ രണ്ട് ആഴ്‌ചയ്‌ക്കിടെ രോഗം ബാധിച്ച് ഉത്തർപ്രദേശിൽ മരിച്ചത് 68 പേരാണ്. അജ്‌ഞാത രോഗം കൂടുതൽ ബാധിക്കുന്നത് കുട്ടികളിലാണെന്ന് ഉത്തർപ്രദേശ് ആരോഗ്യവകുപ്പ് അറിയിച്ചു. രോഗബാധിതരായ കുട്ടികളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഫിറോസാബാദ് ജില്ലയിലെ ആശുപത്രിയിൽ സന്ദർശിച്ചു.
ഈ മാസം 18നാണ് സംസ്‌ഥാനത്ത് ആദ്യമായി രോഗബാധ റിപ്പോർട് ചെയ്‌തതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചികിൽസയിൽ ഉള്ളവരുടെ സാമ്പിളുകൾ പരിശോനയ്‌ക്കായി ലഖ്‌നൗവിലെ കിംഗ് ജോർജ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിലും പൂനെയിലെ നാഷണൽ ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലും അയക്കുമെന്ന് ആദിത്യനാഥ് അറിയിച്ചു.
അതേസമയം മരണത്തിൽ കോൺഗ്രസ് ആശങ്ക രേഖപ്പെടുത്തി. ‘ഇത്തരം രോഗങ്ങൾ പരിശോധിക്കുന്നതിനായി ആരോഗ്യ സേവനങ്ങൾ നവീകരിക്കണമെന്നും സംസ്‌ഥാന സർക്കാർ അടിയന്തര നടപടികൾ കൈക്കൊള്ളണ’മെന്നും പാർട്ടി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാദ്ര ട്വീറ്റ് ചെയ്‌തു.
Malabar News: വ്യാജ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർമാണം; ട്രാവൽസ് ഉടമയ്‌ക്കെതിരെ കേസ്