തിരുവനന്തപുരം: വിവിധ വിഷയങ്ങളിൽ വിവാദങ്ങള്‍ പുകയുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് മാദ്ധ്യമങ്ങളെ കാണും. വൈകിട്ട് ആറ് മണിക്കാണ് മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം. ചികിൽസക്കും വിദേശപര്യടനത്തിനും ശേഷം കേരളത്തിലേക്ക് മടങ്ങിയെത്തിയ മുഖ്യമന്ത്രി ഇതാദ്യമായാണ് മാദ്ധ്യമങ്ങള്‍ക്ക് മുന്നില്‍ എത്തുന്നത്.
ലോകായുക്‌ത നിയമഭേദഗതി ഓര്‍ഡിനന്‍സ് ഉൾപ്പടെയുള്ള വിഷയങ്ങളില്‍ മുഖ്യമന്ത്രി മറുപടി പറഞ്ഞേക്കും. ഒരിടവേളക്ക് ശേഷം സ്വര്‍ണക്കടത്ത് കേസ് വീണ്ടും സജീവ ചര്‍ച്ചയായിരിക്കെയാണ് മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം എന്നതും ശ്രദ്ധേയമാണ്. എം ശിവശങ്കറിന്റെ ആത്‌മകഥയും സ്വപ്‌ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തലും തീര്‍ത്തിരിക്കുന്ന പ്രതിസന്ധി മറികടക്കുകയാണ് സര്‍ക്കാരിന് മുന്നിലുള്ള പ്രധാന വെല്ലുവിളി. അതിനെ മറികടക്കുന്നതാകും മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം എന്നും വിലയിരുത്തപ്പെടുന്നു.
മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ആയിരുന്ന എം ശിവശങ്കറിന്റെ പുസ്‌തകത്തിലെ തുറന്നെഴുത്തും തുടർന്ന് സ്വപ്‌ന സുരേഷ് നടത്തിയ വെളിപ്പെടുത്തലുകളും സ്വര്‍ണക്കടത്ത്, ഡോളര്‍ കടത്ത് കേസുകളെ വീണ്ടും പൊതുമധ്യത്തില്‍ സജീവ ചര്‍ച്ചയാക്കിയിട്ടുണ്ട്. സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയാക്കപ്പെട്ട് ജയില്‍ വാസവും സസ്‌പെൻഷനും കഴിഞ്ഞ് ശിവശങ്കര്‍ അടുത്തിടെയാണ് സർവീസിൽ തിരികെ പ്രവേശിച്ചത്. അതിന് പിന്നാലെ സൃഷ്‌ടിച്ച വിവാദത്തില്‍ ചീഫ് സെക്രട്ടറിക്കും സര്‍ക്കാരിനും അതൃപ്‌തിയുണ്ട്.
പുസ്‌തകം എഴുത്ത് കൊണ്ട് ശിവശങ്കര്‍ ഉദ്ദേശിച്ചതിന്റെ വിപരീത ഫലമാണ് ഇപ്പോള്‍ സൃഷ്‌ടിക്കപ്പെട്ടിരിക്കുന്നത്. ശിവശങ്കറിന്റെ ആരോപണങ്ങളോടുള്ള സ്വപ്‌നയുടെ വെളിപ്പെടുത്തലുകള്‍ സര്‍ക്കാരിന് നിസാരമായി തള്ളിക്കളയാനാകില്ല. സ്വര്‍ണക്കടത്ത് ശിവശങ്കര്‍ അറിഞ്ഞാണെന്നും ബാഗേജ് വിട്ടു കിട്ടാന്‍ പലതവണ ഇടപെട്ടെന്നും സ്വപ്‌ന പറയുന്നു. ലൈഫ് മിഷനില്‍ കോഴ ഇടപാട് നടന്നെന്നും ലോക്ക്ഡൗൺ കാലയളവില്‍ തനിക്ക് കേരളം വിടാന്‍ സഹായം ചെയ്‌തത് ശിവശങ്കര്‍ ആണെന്നും സ്വപ്‌ന തന്റെ വെളിപ്പെടുത്തലില്‍ സമ്മതിക്കുന്നുണ്ട്.
Most Read: ‘സ്‌റ്റാച്യൂ ഓഫ് ഇക്വാലിറ്റി ഈസ് മെയ്‌ഡ് ഇന്‍ ചൈന’; വിമർശനവുമായി രാഹുല്‍