മലപ്പുറം: ജില്ലയുടെ ആദ്യ വികസന കമ്മീഷണറായി ചുമതലയേറ്റ പ്രേം കൃഷ്‌ണൻ ഐഎഎസുമായി കേരള മുസ്‌ലിം ജമാഅത്ത് മലപ്പുറം ജില്ലാ നേതാക്കള്‍ ജില്ലാ ആസൂത്രണ വിഭാഗ കാര്യാലയത്തില്‍ കൂടിക്കാഴ്‌ച നടത്തി. പുതിയ ജില്ലാ രൂപീകരണമടക്കമുള്ള സമഗ്ര നിര്‍ദ്ദേശങ്ങള്‍ ഉള്‍കൊള്ളുന്ന വികസന കരട് രേഖ കമ്മീഷണര്‍ക്ക് നേതാക്കൾ സമർപ്പിച്ചു.
മലപ്പുറം ജില്ല നിലവില്‍ വന്നിട്ട് 50 വര്‍ഷം പൂര്‍ത്തിയായി. ജില്ല രൂപീകരിക്കുമ്പോള്‍ 14 ലക്ഷമായിരുന്ന ജനസംഖ്യ ഇന്ന് 50 ലക്ഷമാണ്. ജനസംഖ്യക്ക് ആനുപാതികമായി മലപ്പുറത്തിന് അര്‍ഹതപ്പെട്ടതും കിട്ടേണ്ടതുമായ ധാരാളം വികസന കാര്യങ്ങള്‍ ലഭിച്ചില്ലെന്നതാണ് യാഥാർഥ്യം. ശരിയായ വികസനം നടക്കണമെങ്കിൽ ജില്ലയെ പുന:ക്രമീകരിക്കുകയോ മറ്റൊരുജില്ലാ രുപീകരണ സാധ്യത ആരായുകയോ അതുമല്ലങ്കിൽ സാധ്യമായ മറ്റുകാര്യങ്ങൾ സർക്കാർ ചിന്തിക്കുകയോ വേണം; നേതാക്കൾ കമ്മീഷണറോട് ആവശ്യപ്പെട്ടു.
റവന്യൂ അടിസ്‌ഥാനപ്പെടുത്തി ജില്ല, താലൂക്ക്, വില്ലേജ്, ഗ്രാമപഞ്ചായത്ത് എന്നിവയുടെ വിഭജനത്തിനും പുതിയവ രൂപീകരിക്കുന്നതിനും സമയം അതിക്രമിച്ചിട്ടുണ്ടെന്നും മുസ്‌ലിം ജമാഅത്ത് നേതാക്കൾ ചൂണ്ടികാട്ടി. ഹയര്‍സെക്കണ്ടറിയില്‍ 20% സീറ്റുവര്‍ധനവ് നിലവിലുള്ള ക്ളാസുകളെ കൂടുതല്‍ ദുരിതത്തിലാക്കും. ഈ അധ്യായന വര്‍ഷം തന്നെ പുതിയ കോഴ്‌സുകളും ബാച്ചുകളും അനുവദിച്ച് ഹയര്‍ സെക്കണ്ടറി പഠനരംഗത്തെ പോരായ്‌മകൾ പരിഹരിക്കണമെന്നും മുസ്‌ലിം ജമാഅത്ത് ആവശ്യപ്പെട്ടു.
അണ്‍ എയ്‌ഡഡ് ഹൈസ്‌കൂളുകളെ ഹയര്‍ സെക്കണ്ടറിയായി ഉയര്‍ത്തുകയും ഇത്തരം സ്‌കൂളുകളിലെ വിദ്യാർഥികൾക്ക് എയ്‌ഡഡ് സ്‌കൂളിലെ കുട്ടികൾക്ക് നല്‍കുന്ന എല്ലാം അനുകൂല്യങ്ങളും സർക്കാർ നൽകുകയും വേണം. ഉന്നത വിദ്യാഭ്യാസ രംഗത്തെ പതിറ്റാണ്ടുകളുടെ പോരായ്‌മ പരിഹരിക്കാന്‍ പുതിയ കോളേജുകളും, നവീന കോഴ്‌സുകളും ഈ അക്കാദമിക് ഇയറില്‍ തന്നെ അനുവദിക്കണം. പ്രവാസികള്‍ക്ക് ഉപരിപഠനത്തിന് ആവശ്യമായ ഓഫ് കാമ്പസുകളും സ്‌ഥാപിക്കണം, വികസന കമ്മീഷണറോട് നേതാക്കൾ ഉണർത്തി.
നിലവില്‍ വിദുര വിദ്യാഭ്യാസം വഴി നേടുന്ന സര്‍ട്ടിഫിക്കറ്റുകള്‍ക്ക് ഇക്വലന്‍സി (തുല്യത) ഇല്ലാത്തതിനാല്‍ ഉന്നത തൊഴില്‍ രംഗത്ത് പുറംതള്ളപ്പെടുന്നു. ഇതിന് പരിഹാരം കാണണം. ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാലയുടെ പ്രധാന പ്രാദേശിക ഉപകേന്ദ്രം മലപ്പുറത്ത് അനുവദിക്കണം. കേളത്തിന്റെ ആദ്യ ചരിത്ര ഗ്രൻഥ രചയിതാവ് ശൈഖ് സൈനുദ്ധീന്‍ മഖുദൂമിന്റെ നാമധേയത്തില്‍ ബഹുഭാഷാപഠന സര്‍വകലാശാല യാഥാർഥ്യമാക്കുക. ജില്ലാ ആസ്‌ഥാനത്ത് പ്രസ് ക്‌ളബുമായി സഹകരിച്ച് ബഹുമുഖ മീഡിയ സ്‌കൂള്‍ സ്‌ഥാപിക്കുക. വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ധീരസ്‌മരണ നിലനിര്‍ത്തുന്നതിനായി ചരിത്ര പഠന കേന്ദ്രം സഥാപിക്കുക. കൊണ്ടോട്ടി മാപ്പിളകലാ അക്കാഡമിക് കീഴില്‍ ദഫ്, അറബന തുടങ്ങിയ പാരമ്പര്യ കലകള്‍ക്ക് പരിശീലനം നല്‍കുക എന്നിങ്ങനെയുള്ള ആവശ്യങ്ങളുടെ പ്രാധാന്യവും മുസ്‌ലിം ജമാഅത്ത് വികസന രേഖയിൽ ചൂണ്ടികാട്ടി.
വിദ്യാഭ്യാസം, ആരോഗ്യം, ഗതാഗതം, ടൂറിസം, കൃഷി, സാമുഹികം, പ്രവാസം, സംസ്‌കാരികം, വ്യവസായം, തീരദേശ–മലയോര മേഖലകളിലെ വികസന നിര്‍ദ്ദേശങ്ങളാണ് കൂടിക്കാഴ്‌ചയിൽ പ്രധാനമായും സമര്‍പ്പിച്ചത്. കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ വൈസ് പ്രസിഡണ്ട് സയ്യിദ് കെകെഎസ് തങ്ങള്‍ പെരിന്തല്‍മണ്ണ, ജനറല്‍ സെക്രട്ടറി പിഎം മുസ്‌തഫ കോഡൂര്‍, കെപി ജമാല്‍ കരുളായി, യൂസഫ് പെരിമ്പലം, സിറാജുദ്ദീന്‍ കിടങ്ങയം എന്നിവരും കൂടിക്കാഴ്‌ചയിൽ പങ്കെടുത്തു.
Most Read: വാക്‌സിൻ സർട്ടിഫിക്കറ്റ് ഇനി മുതൽ വാട്‍സ്ആപ്പിലും; അറിയേണ്ടതെല്ലാം