ഡെൽഹി: കേന്ദ്ര സർക്കാരിന്റെ പുതിയ ഡിജിറ്റൽ മീഡിയ മാർഗ നിർദ്ദേശങ്ങളിൽ പ്രതികരണവുമായി ട്വിറ്റർ. നിലവിലെ സാഹചര്യത്തിൽ ഇന്ത്യയിലെ ട്വിറ്റർ ജീവനക്കാരെക്കുറിച്ചും, ഉപഭോക്‌താക്കളുടെ അഭിപ്രായ സ്വാതന്ത്യത്തിൻ മേലുള്ള ഭീഷണിയിലും ആശങ്കയുണ്ടെന്ന് ട്വിറ്റർ അറിയിച്ചു. വാർത്താ കുറിപ്പിലൂടെയാണ് ട്വിറ്റർ പ്രതികരിച്ചത്.
പുതിയ ഐടി നിയമത്തെ കുറിച്ച് ഇതാദ്യമായാണ് ട്വിറ്റർ പ്രതികരിക്കുന്നത്. അഭിപ്രായ സ്വാതന്ത്യവും സ്വകാര്യതയും സംരക്ഷിക്കാൻ ബാധ്യതയുണ്ട്, സുതാര്യതയാണ് തങ്ങളുടെ ആദർശമെന്നും ട്വിറ്റർ വ്യക്‌തമാക്കി. അതേസമയം ഭയപ്പെടുത്താനുള്ള പോലീസിന്റെ തന്ത്രങ്ങളിൽ ആശങ്കയും ട്വിറ്റർ അറിയിച്ചു.
അഭിപ്രായ സ്വാതന്ത്ര്യം തടസപ്പെടുത്തുന്ന ചട്ടങ്ങളിൽ മാറ്റം വരുത്തണം. ഇതിനായി സർക്കാരുമായുള്ള ക്രിയാത്‌മക സംഭാഷണം തുടരും. തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്കും കമ്പനികൾക്കും പൊതുജന താൽപര്യം സംരക്ഷിക്കാനുള്ള കൂട്ടുത്തരവാദിത്വം ഉണ്ടെന്നും ട്വിറ്റർ പറഞ്ഞു.
ഇന്ത്യയിലെ കോവിഡ് വ്യാപനത്തിൽ ട്വിറ്റർ സഹായ കേന്ദ്രമായി പ്രവർത്തിച്ചുവെന്നും കമ്പനി വാർത്താകുറിപ്പിൽ ഓർമ്മപ്പെടുത്തി. ടൂൾകിറ്റ് കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ട്വിറ്റർ ഇന്ത്യയുടെ ഓഫീസിൽ ഡെൽഹി പോലീസ് പരിശോധന നടത്തിയിരുന്നു. സർക്കാരിന്റെ ഈ നടപടിയിലെ ആശങ്ക ഇവരുടെ വാർത്താ കുറിപ്പിൽ വ്യക്‌തമാണ്.
അതേസമയം ജനങ്ങളുടെ സ്വകാര്യത ബഹുമാനിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നുവെന്ന് ആവർത്തിച്ച് ഇന്നും കേന്ദ്രം രംഗത്തെത്തി. ഉപയോക്‌താക്കൾ പുതിയ ഐടി നിയമത്തിൽ ആശങ്കപ്പെടേണ്ടെന്നും സാമൂഹിക മാദ്ധ്യമങ്ങളുടെ ദുരുപയോഗം തടയാനാണ് നിയമമെന്നും കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദ് വിശദീകരിച്ചു.
ചില കുറ്റകൃത്യങ്ങളുടെ അന്വേഷണത്തിന്റെ ഭാഗമായി സന്ദേശം ആര് സൃഷ്‌ടിച്ചു എന്നത് കണ്ടെത്തുകയാണ് നിയമത്തിലൂടെ ഉദ്ദേശിക്കുന്നതെന്നും നിയമമന്ത്രി ന്യായീകരിച്ചു. വിമർശനങ്ങളെ സർക്കാർ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Kerala News: കെകെ രമയുടെ സത്യപ്രതിജ്‌ഞ ചട്ടലംഘനമെന്ന് ആക്ഷേപം; പരിശോധിക്കുമെന്ന് സ്‌പീക്കർ