ബെംഗളൂരു: ഭവന നിർമാണ പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതികേസിൽ കർണാടക മുൻ മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പ, മകൻ ബിവൈ വിജയേന്ദ്ര എന്നിവർ ഉൾപ്പടെയുള്ളവർക്ക് കർണാടക ഹൈക്കോടതി നോട്ടീസ് അയച്ചു. ഈ മാസം 17ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്.
യെദിയൂരപ്പ, മുൻ മന്ത്രി എസ്‌ടി സോമശേഖരൻ എന്നിവരടക്കമുള്ളവരെ വിചാരണ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി തള്ളിയ അഡീഷണൽ സിറ്റി സിവിൽ ആൻഡ് സെഷൻസ് ജഡ്‌ജിയുടെ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആക്‌ടിവിസ്‌റ്റ് ടിജെ എബ്രഹാം നൽകിയ ഹരജിയിലാണ് നോട്ടീസുകൾ നൽകിയത്.
ബെംഗളൂരു വികസന അതോറിറ്റിയുടെ മുടങ്ങിക്കിടക്കുന്ന ഭവന പദ്ധതി പുനഃരാരംഭിക്കുന്നതിനായി യെദിയൂരപ്പയും മകനും ബന്ധുക്കളും ഉൾപ്പടെയുള്ളവർ കരാറുകാരനിൽ നിന്ന് കോഴ വാങ്ങിയതായി ടിജെ എബ്രഹാം ആരോപിച്ചു. 2020ൽ അവിശ്വാസ പ്രമേയം അവതരിപ്പിക്കുമ്പോൾ കോൺഗ്രസും കർണാടക നിയമസഭയിൽ ഈ വിഷയം ഉന്നയിച്ചിരുന്നു.
അഴിമതിയിൽ യെദിയൂരപ്പയുടെ മകൻ, മരുമകൻ, ചെറുമകൻ തുടങ്ങിയ അടുത്ത ബന്ധുക്കളുടെ നേരിട്ടുള്ള ഇടപെടലുണ്ടായി എന്നായിരുന്നു മാദ്ധ്യമ റിപ്പോർട്. അഴിമതി നിരോധന നിയമവും കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമവും പ്രകാരം ആരോപണങ്ങൾ അന്വേഷിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു.
Also Read: രാജ്യത്തിന്റെ ശബ്‌ദത്തിനെതിരെ കേന്ദ്രത്തിന്റെ ഉപകരണമാണ് പെഗാസസ്; രാഹുല്‍ ഗാന്ധി