മസ്‌ക്കറ്റ്: ഒമാനിൽ കോവിഡ് വാക്‌സിൻ വിതരണത്തിന് ഞായറാഴ്‌ച തുടക്കമാകും. അമേരിക്കൻ നിർമ്മിത ഫൈസർ വാക്‌സിന്റെ 15,600 ഡോസുകൾ ഈ ആഴ്‌ച ഒമാനിൽ എത്തും. ഗുരുതര രോഗബാധിതർക്കും ആരോഗ്യ പ്രവർത്തകർക്കുമാണ് ആദ്യ ഘട്ടത്തിൽ വാക്‌സിൻ നൽകുക.
കോവിഡ് വൈറസിന്റെ പുതിയ വകഭേദം കൂടുതൽ അപകടകരമാണെന്നതിന്റെ സൂചനകൾ ഇല്ലെന്ന് ഒമാൻ ആരോഗ്യമന്ത്രി അഹമ്മദ് അൽ സഈദി അറിയിച്ചു. പുതിയ തരത്തിലുള്ള വൈറസിനും വാക്‌സിൻ ഫലപ്രദമാണ്. രോഗവ്യാപനം നിരീക്ഷിച്ചുവരികയാണ്. നിലവിലെ കോവിഡ് സാഹചര്യങ്ങൾ വിലയിരുത്തുമ്പോൾ രാജ്യത്ത് ലോക്ക്ഡൗൺ ഏർപ്പെടുത്തേണ്ട കാര്യമില്ലെന്നും മന്ത്രി പറഞ്ഞു.
രാജ്യത്ത് ലോക്ക്ഡൗൺ ഏർപ്പെടുത്താൻ സുപ്രീം കമ്മിറ്റി തീരുമാനിക്കുന്ന പക്ഷം കുറഞ്ഞ സ്‌ഥലങ്ങളിൽ മാത്രമാണ് ഇതുണ്ടാകുക. അതിർത്തികൾ അടക്കാനുള്ള സുപ്രീം കമ്മിറ്റി തീരുമാനം കോവിഡിന് എതിരായ മുൻകരുതൽ നടപടിയുടെ ഭാഗമാണ്. ഏതെല്ലാം രാജ്യങ്ങളിലാണ് കോവിഡ് വൈറസിന്റെ പുതിയ വകഭേദം പടരുന്നതെന്ന് കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിലാണ് ഇത്തരമൊരു നടപടി സ്വീകരിച്ചതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
ആഗോള തലത്തിൽ 300 കമ്പനികളാണ് കോവിഡ് വാക്‌സിൻ കണ്ടെത്തുന്നതിനുള്ള പഠനങ്ങളിലും ഗവേഷണങ്ങളിലും ഏർപ്പെട്ടിരിക്കുന്നത്. രാജ്യത്തിന് ആവശ്യമായ വാക്‌സിന്റെ 10 ശതമാനം ഗ്ളോബൽ വാക്‌സിൻ കൂട്ടായ്‌മ വഴി ഉറപ്പാക്കിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി വിശദീകരിച്ചു.
Read also: ഗ്രീൻ പട്ടികയിലുള്ള 16 രാജ്യങ്ങളിൽ നിന്നുള്ളവര്‍ക്ക് ക്വാറന്റൈൻ ഒഴിവാക്കി അബുദാബി