കാസർഗോഡ്: സിപിഐഎം കാസർഗോഡ് ജില്ലാ സമ്മേളനം ഇന്ന് അവസാനിക്കും. സമ്മേളന നടപടിക്രമങ്ങൾ ഇന്ന് രാത്രി പൂർത്തീകരിക്കുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു. സിപിഐഎം സമ്മേളനങ്ങൾ വെട്ടി ചുരുക്കാൻ നേരത്തെ തന്നെ തീരുമാനമായിരുന്നു. സമ്മേളനം രണ്ട് ദിവസമാക്കി വെട്ടിക്കുറച്ചുവെന്നായിരുന്നു നേരത്തെ പുറത്ത് വന്ന റിപ്പോർട്ടുകൾ.
സമ്മേളന നടപടികൾ നാളെയോടെ പൂർത്തിയാക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ, ഞായറാഴ്‌ച സമ്പൂർണ ലോക്ക്‌ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ പശ്‌ചാത്തലത്തിലായിരുന്നു തീരുമാനം. എന്നാൽ ഇന്ന് തന്നെ സമ്മേളന നടപടികൾ പൂർത്തിയാക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നതെന്ന് പാർട്ടി വൃത്തങ്ങൾ വ്യക്‌തമാക്കി.
ഇതിനിടെ രാഷ്‌ട്രീയ പാർട്ടികളുടെ സമ്മേളനങ്ങൾക്കെതിരെ ഹൈക്കോടതിയും രംഗത്തെത്തി. 50 പേരിലധികം പങ്കെടുക്കുന്ന പാർട്ടികളുടെ സമ്മേളനങ്ങൾക്ക് ഹൈക്കോടതി വിലക്കേർപ്പെടുത്തി. രാഷ്‌ട്രീയ പാർട്ടികൾക്ക് എന്താണ് പ്രത്യേകതയെന്ന് കോടതി ചോദിച്ചു. കോവിഡ് മാനദണ്ഡം യുക്‌തി സഹമാണോ എന്ന് ചോദിച്ച കോടതി 50ലധികം പേര്‍ പങ്കെടുക്കുന്ന പരിപാടികള്‍ വിലക്കി. കോവിഡ് പ്രതിരോധത്തിനായുള്ള മാർഗനിര്‍ദ്ദേശങ്ങള്‍ അടങ്ങിയ സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്‌തതയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
കാസര്‍ഗോഡ് ജില്ലാ കളക്‌ടർ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയതിനെതിരെ തിരുവനന്തപുരം സ്വദേശിയായ വ്യക്‌തി നല്‍കിയ പൊതുതാല്‍പര്യ ഹരജി പരിഗണിച്ചുകൊണ്ടായിരുന്നു കോടതിയുടെ പരാമര്‍ശങ്ങള്‍. കാസർഗോഡ് ജില്ലയില്‍ സിപിഐഎം സമ്മേളനം നടക്കുന്ന പശ്‌ചാത്തലത്തിലാണ് നിയന്ത്രണങ്ങളില്‍ കളക്‌ടർ ഇളവ് നല്‍കിയതെന്നായിരുന്നു പ്രധാന ആരോപണം. ഹരജി പരിഗണിച്ചശേഷം ജില്ലയില്‍ 50 പേരില്‍ കൂടുതല്‍ പങ്കെടുക്കുന്ന പരിപാടികള്‍ വിലക്കി ഡിവിഷന്‍ ബെഞ്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.
Also Read: ഞായറാഴ്‌ച ആവശ്യാനുസരണം സർവീസ് നടത്തും; കെഎസ്‌ആർടിസി