അഗർത്തല: ത്രിപുരയില്‍ സിപിഎം-ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. സംഭവത്തില്‍ സിപിഎം എംഎല്‍എ സുധന്‍ ദാസ് അടക്കം പന്ത്രണ്ടോളം പേര്‍ക്ക് പരിക്കേറ്റു. വാര്‍ത്താ ഏജന്‍സിയായ പിടിഐയാണ് സംഭവം റിപ്പോര്‍ട് ചെയ്‌തത്. സംസ്‌ഥാനത്തെ അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിന് എതിരെയാണ് സിപിഎം രാജ്‌നഗറില്‍ സമരം സംഘടിപ്പിച്ചത്.
ഇതിന് എതിര്‍വശത്തായി ബിജെപിയും പരിപാടി സംഘടിപ്പിച്ചു. തുടര്‍ന്ന് ഇരുവിഭാഗങ്ങളും തമ്മിൽ പരസ്‌പരം മുദ്രാവാക്യം വിളിയും കല്ലേറും നടത്തുകയായിരുന്നെന്ന് എസ്‌ഡിപിഒ (സബ് ഡിവിഷണൽ പോലീസ് ഓഫിസർ) സൗമ്യ ദെബര്‍മ പറഞ്ഞു.
ലാത്തിച്ചാര്‍ജ് നടത്തിയാണ് ഇരുപാര്‍ട്ടികളിലെയും പ്രവര്‍ത്തകരെ സംഭവസ്‌ഥലത്ത് നിന്ന് നീക്കിയതെന്നും പോലീസ് അറിയിച്ചു. എംഎല്‍എയെയും പരിക്കേറ്റ മറ്റ് പ്രവര്‍ത്തകരെയും അഗര്‍ത്തല ഗവ. മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെന്ന് സിപിഎം വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു.
അതേസമയം മണ്ഡലം പ്രസിഡണ്ടടക്കമുള്ള പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റെന്ന് ബിജെപി നേതാക്കളും പറഞ്ഞു. മുൻകൂർ അനുമതി തേടാതെയാണ് ഇരുപാര്‍ട്ടികളും പരിപാടി സംഘടിപ്പിച്ചതെന്ന് പോലീസ് വ്യക്‌തമാക്കി. എന്നാൽ അപകടം മുൻകൂട്ടി കണ്ട പോലീസ് സ്‌ഥലത്ത് കൂടുതൽ ഉദ്യോഗസ്‌ഥരെ വിന്യസിച്ചിരുന്നു.
Read Also: കോവിഡ് പ്രതിസന്ധി മറികടക്കാൻ 1.10 ലക്ഷം കോടിയുടെ വായ്‌പാ ഗ്യാരന്റി പ്രഖ്യാപിച്ച് കേന്ദ്രം