തിരുവനന്തപുരം: വാക്‌സിൻ ചലഞ്ചിലൂടെ ജനങ്ങൾ നൽകുന്ന തുക സംഭരിക്കാൻ ദുരിതാശ്വാസ നിധിയിൽ പ്രത്യേക അക്കൗണ്ട് ഉണ്ടാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇങ്ങനെ ലഭിക്കുന്ന തുക വാക്‌സിനേഷന് വേണ്ടി മാത്രം ഉപയോഗിക്കുമെന്നും കോവിഡ് അവലോകന യോഗത്തിനു ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവെ അദ്ദേഹം വ്യക്‌തമാക്കി.
“പ്രതിസന്ധി ഘട്ടത്തിൽ സഹോദരങ്ങളുടെ സുരക്ഷയ്‌ക്കും നാടിന്റെ നൻമയ്‌ക്കും ഒത്തൊരുമിക്കുന്ന ജനതയാണിത്. സിഎംഡിആർഎഫിലേക്ക് ഇന്നലെ മുതൽ സംഭാവനകൾ പ്രവഹിക്കുകയാണ്. ലോകത്തിന് മാതൃകയായ ജനത ആരുടെയും ആഹ്വാനം അനുസരിച്ചല്ല, മറിച്ച് സ്വയമേ മുന്നോട്ട് വന്നാണ് സംഭാവനകൾ നൽകുന്നത്. ഇന്നുമാത്രം ഒരു കോടിയിലധികം രൂപ ദുരിതാശ്വാസ നിധിയിലേക്ക് എത്തിയിട്ടുണ്ട്,”- മുഖ്യമന്ത്രി അറിയിച്ചു.
ലോകത്തിന്റെ എല്ലാ ഭാഗത്ത് നിന്നും സംഭാവനകളെത്തുന്നു. വാക്‌സിന്‍ സ്വീകരിച്ച്, കുറച്ചു പേര്‍ക്കുള്ള വാക്‌സിന്‍ എന്റെ വക നല്‍കുന്നു എന്ന നിലപാടാണ് പലരും കൈക്കൊണ്ടിട്ടുള്ളത്. എല്ലാവരും ഇതിന് സന്നദ്ധരാകണം. ഈ മുന്നേറ്റത്തിൽ കൂടുതൽ ആളുകൾ പങ്കാളികളാകണം. വ്യക്‌തികളും സംഘടനകളും സ്‌ഥാപനങ്ങളും ഈ ലക്ഷ്യത്തിന് കൈകോർക്കണമെന്നും മുഖ്യമന്ത്രി ആഹ്വാനം ചെയ്‌തു.
വാക്‌സിനേഷൻ ശക്‌തമായി നടപ്പിലാക്കി എത്രയും വേഗം മഹാമാരിയിൽ നിന്ന് മുക്‌തി നേടണം. സാമ്പത്തികമായ വേർതിരിവുകളെ മറികടന്ന് ഏറ്റവും സാധാരണക്കാരനായ ആൾക്കും വാക്‌സിൻ ലഭ്യമാക്കാൻ ഒന്നിച്ചു നീങ്ങാമെന്നും കേരളീയനെന്ന നിലയില്‍ അഭിമാനം തോന്നുന്ന മറ്റൊരു സന്ദര്‍ഭം കൂടിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Also Read: കോവിഡ് രോഗികളിൽ വൈറഫിൻ മരുന്ന് ഉപയോഗിക്കാം; അനുമതിയായി