ന്യൂഡെൽഹി: മരണപ്പെട്ടവർക്കും അവകാശങ്ങൾ ഉണ്ടെന്നും അവ സംരക്ഷിക്കപ്പെടണമെന്നും ദേശീയ മനുഷ്യാവകാശ കമ്മീഷൻ. കോവിഡ് രണ്ടാം തരംഗത്തിൽ മരണപ്പെടുന്നവരുടെ മൃതദേഹങ്ങൾ അശ്രദ്ധമായി കൈകാര്യം ചെയ്യുന്നുവെന്ന് കമ്മീഷൻ ചൂണ്ടിക്കാട്ടി. മരിച്ചവരുടെ അന്തസും അവകാശവും ഉയർത്തി പിടിക്കുന്നതിനായി സർക്കാർ പ്രത്യേക നിയമനിർമാണം നടത്തണമെന്നും ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശിച്ചു.
യുപി, ബിഹാർ സംസ്‌ഥാനങ്ങളിൽ മൃതദേഹങ്ങൾ നദിയിൽ പൊങ്ങിയതിന് പിന്നാലെയാണ് മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ. മരിച്ചവരുടെ അന്തസിന് ക്ഷതമേൽപ്പിക്കുന്ന തരത്തിലുള്ള റിപ്പോർട്ടുകൾ വന്നതായി ചൂണ്ടിക്കാട്ടിയ കമ്മീഷൻ, മൃതദേഹങ്ങൾക്ക് നേരെയുണ്ടാകുന്ന കുറ്റകൃത്യങ്ങൾ തടയേണ്ടത് ഭരണകൂടത്തിന്റെ കടമയാണെന്നും ഓർമിപ്പിച്ചു.
ഭരണഘടനയുടെ അനുച്ഛേദം 21 പ്രകാരമുള്ള അന്തസും അഭിമാനവും ജീവിച്ചിരിക്കുന്നവർക്ക് മാത്രമുള്ളതല്ലെന്നും മരിച്ചതിന് ശേഷം മൃതദേഹങ്ങൾക്കും അത്തരം അവകാശങ്ങൾ വകവെച്ച് കൊടുക്കണമെന്നും കമ്മീഷൻ പറഞ്ഞു.
മൃതദേഹങ്ങളോട് അനാദരവ് കാണിക്കുന്നില്ലെന്ന് ഉറപ്പാക്കുന്നതിനായി ശ്‌മശാനത്തിലെ ജീവനക്കാരെ ബോധവാൻമാരാക്കണം, അവർക്ക് ആവശ്യമായ സുരക്ഷാ ഉപകരണങ്ങൾ ലഭ്യമാക്കണം, മൃതദേഹങ്ങൾ കൈകാര്യം ചെയ്യുന്ന ജീവനക്കാർക്ക് ന്യായമായ വേതനം ഉറപ്പുവരുത്തണം, ആചാരപ്രകാരം മൃതദേഹം സംസ്‌കരിക്കാനുള്ള സാഹചര്യമില്ലാതിരിക്കെ, അത് ഉറപ്പ് വരുത്താൻ പ്രാദേശിക ഭരണകൂടം മുൻകൈ എടുക്കണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു.
കോവിഡ് മരണങ്ങൾ ഉയരുന്നതിനാൽ താൽകാലിക ശ്‌മശാനങ്ങൾ നിർമിക്കണം. കൂട്ടത്തോടെയുള്ള ദഹിപ്പിക്കൽ ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകുന്നതിനാൽ, വൈദ്യുത ശ്‌മശാനങ്ങൾ പ്രോൽസാഹിപ്പിക്കണമെന്നും മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടു.
Also Read: ടൗട്ടെ ചുഴലിക്കാറ്റ് രൂപംകൊണ്ടു; വടക്കൻ ജില്ലകളിൽ റെഡ് അലർട്