കൊച്ചി: നാൽപതിലേറെ ക്രിമിനൽ കേസുകളിൽ പ്രതിയായ എസ് എഫ്‌ഐ സംസ്‌ഥാന സെക്രട്ടറി പിഎം അർഷോ അറസ്‌റ്റിൽ. മൂന്ന് മാസം മുൻപ് ഹൈക്കോടതി ഇയാളുടെ ജാമ്യം റദ്ദാക്കിയിരുന്നു. എന്നിട്ടും പോലീസ് അറസ്‌റ്റ് നടപടികളിലേക്ക് കടന്നില്ല. തുടർന്ന് യൂത്ത് കോൺഗ്രസ് സംസ്‌ഥാന സെക്രട്ടറി പി ഷാജഹാൻ എറണാകുളം നോർത്ത് പോലീസിൽ പരാതി നൽകി. പിന്നാലെ എറണാകുളം സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘം അർഷോയെ കസ്‌റ്റഡിയിൽ എടുത്ത് അറസ്‌റ്റ് രേഖപ്പെടുത്തുകയായിരുന്നു.
ദേഹപരിശോധനക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ അർഷോയെ റിമാൻഡ് ചെയ്‌തു. സഹപ്രവർത്തകർ അർഷോയെ രക്‌തഹാരം അണിയിക്കുകയും മുദ്രാവാക്യം വിളിയോടെ ജയിലിലേക്ക് അനുഗമിക്കുകയും ചെയ്‌തു. ഇതിന് പോലീസ് കൂട്ടുനിന്നുവെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്. അറസ്‌റ്റ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവിടാനും പോലീസ് തയ്യാറായിട്ടില്ല.
ഈരാറ്റുപേട്ട സ്വദേശിയും അഭിഭാഷകനുമായ നിസാം നാസറിനെ രാത്രിയിൽ വീട്ടിൽ കയറി ആക്രമിച്ചതിനെ തുടർന്നാണ് അർഷോക്കെതിരെ വധശ്രമത്തിന് കേസെടുത്തത്. അറസ്‌റ്റിലായ പ്രതിക്ക് ജാമ്യം നിഷേധിച്ച് പിന്നീട് കർശന വ്യവസ്‌ഥകളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഇതോടെ പരാതിക്കാരൻ പ്രതിക്കെതിരായി കൂടുതൽ കേസുകളുള്ള വിവരം ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കുകയായിരുന്നു.
Most Read: കോഴിക്കോടും കരിങ്കൊടി; കനത്ത പ്രതിഷേധങ്ങൾക്ക് നടുവിൽ മുഖ്യമന്ത്രി