ന്യൂഡെൽഹി: ബംഗാൾ ഉൾക്കടലില്‍ രൂപംകൊണ്ട ന്യുനമർദ്ദം തീവ്രന്യൂനമർദ്ദമായി മാറി. നാളെ രാവിലെയോടെ ‘യാസ്’ ചുഴലിക്കാറ്റായി മാറും. മെയ് 26ആം തീയതി രാവിലെയോടെ പശ്‌ചിമ ബംഗാൾ-വടക്കൻ ഒഡീഷ തീരത്ത് എത്തി പാരദ്വീപിനും സാഗർ ദ്വീപിനും ഇടയിൽ കരയിൽ പ്രവേശിക്കാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്‌ഥാ നിരീക്ഷകർ വ്യക്‌തമാക്കുന്നത്.
അതേസമയം, രാജ്യത്തെ വിവിധ സംസ്‌ഥാനങ്ങളിൽ യാസ് ചുഴലിക്കാറ്റിന്റെ പ്രഭാവം ഉണ്ടാകുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വകുപ്പുതല ഉദ്യോഗസ്‌ഥരുമായി ചർച്ച നടത്തി. ‘യാസ്’ ചുഴലിക്കാറ്റ് തീരം തൊടാനിടയുള്ള ഒഢീഷ, പശ്‌ചിമ ബംഗാൾ ഉൾപ്പടെയുള്ള സംസ്‌ഥാനങ്ങളിലെ സ്‌ഥിതിഗതികൾ പ്രധാനമന്ത്രി വിലയിരുത്തി. കിഴക്കൻ തീരങ്ങളിലെ സംസ്‌ഥാനങ്ങൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം നൽകി. മുംബൈ ബാർജ് അപകടത്തിന്റെ പശ്‌ചാത്തലത്തില്‍ തീരത്ത് നിന്നും അകലെ ജോലി ചെയ്യുന്നവരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് പ്രധാനമന്ത്രി നിർദ്ദേശിച്ചു.
പ്രധാനമന്ത്രി വിളിച്ച യോഗത്തിൽ ടെലികോം, ഊർജം, റെയിൽവേ , ഭൗമശാസ്‌ത്ര മന്ത്രാലയങ്ങളിലെ ഉദ്യോഗസ്‌ഥരും ദുരന്തനിവാരണ സേനാ ഉദ്യോഗസ്‌ഥനും പങ്കെടുത്തു. തീരങ്ങളിൽ ഇതുവരെ സ്വീകരിച്ച നടപടികളും, തുടർപ്രവർത്തനങ്ങളും പ്രധാനമന്ത്രി വിലയിരുത്തി. ഏത് അടിയന്തര സാഹചര്യവും നേരിടാനുള്ള തയ്യാറെടുപ്പിന് പ്രധാനമന്ത്രി നിർദ്ദേശം നൽകി.
ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കായി ഒഡീഷ, പശ്‌ചിമ ബംഗാൾ തീരങ്ങളിൽ അടക്കം ഇന്ത്യൻ സൈന്യം സജ്‌ജമാണ്. ആളുകളെ സുരക്ഷിത സ്‌ഥാനങ്ങളിലേക്ക് മാറ്റുന്നതടക്കം നടപടികൾ പുരോഗമിക്കുകയാണ്. യാസ് ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടർന്ന് ഒഡീഷയിൽ പന്ത്രണ്ടോളം ട്രെയിനുകൾ ഇതുവരെ റദ്ദാക്കി. കൂടാതെ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക്കും രക്ഷാ പ്രവർത്തനങ്ങൾക്കുള്ള മുന്നൊരുക്കൽ വിലയിരുത്തിയിട്ടുണ്ട്.
Most Read: കോവിഡ് രോഗികളുടെ ചികിൽസക്കായി ‘റോബോട്ട്’; അഭിനന്ദനങ്ങൾ ഏറ്റുവാങ്ങി എഞ്ചിനീയറിങ് വിദ്യാർഥിനി