ന്യൂഡെൽഹി: രാജ്യത്ത് ഡീസൽ വിലയിൽ വീണ്ടും വർധന. 26 പൈസയാണ് തിങ്കളാഴ്‌ച ഒരു ലിറ്റർ ഡീസലിന് ഉയർത്തിയത്. എന്നാൽ പെട്രോൾ വിലയിൽ മാറ്റമില്ല. പുതുക്കിയ വില പ്രകാരം തിരുവനന്തപുരത്ത് ഡീസലിന് 96.15 രൂപയും, എറണാകുളത്ത് 94.20 രൂപയും, കോഴിക്കോട് 94.52 രൂപയുമാണ് വില. ഇതോടെ കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ഡീസലിന് 74 പൈസയാണ് രാജ്യത്ത് കൂടിയത്.
കേരളമടക്കമുള്ള അഞ്ച് സംസ്‌ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് എണ്ണ കമ്പനികൾ ഇന്ധനവില കൂട്ടിയിരുന്നില്ല. ഫലപ്രഖ്യാപനം വന്നതോടെ വീണ്ടും വില വർധന തുടങ്ങുകയും ചെയ്‌തിരുന്നു. എന്നാല്‍ കുറച്ചു ദിവസങ്ങളായി വിലവർധന ഉണ്ടായിരുന്നില്ലെങ്കിലും അടുത്തിടെ അന്താരാഷ്‌ട്ര വിലയിലെ ചാഞ്ചാട്ടങ്ങള്‍ ഉണ്ടായതോടെ ഇന്ധനവില വീണ്ടും ഉയരാൻ തുടങ്ങി. 21 ദിവസമായി പെട്രോള്‍ വില മാറ്റമില്ലാതെ തുടരുകയാണ്.
രാജ്യത്തെ പെട്രോൾ വില കുറയാതിരിക്കാൻ കാരണം, സംസ്‌ഥാനങ്ങൾ ഇന്ധനവില ജിഎസ്‌ടിയിൽ ഉൾപ്പെടുത്താൻ സമ്മതിക്കാത്തത് കൊണ്ടാണെന്നാണ് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരിയുടെ വാദം. പശ്‌ചിമ ബംഗാളിൽ പെട്രോൾ വില 100 കടന്നതിന്റെ കാരണം തൃണമൂൽ സർക്കാർ ഉയർന്ന നികുതി ഈടാക്കുന്നതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Most Read: ഭാരത് ബന്ദ് ആരംഭിച്ചു; പിന്തുണ പ്രഖ്യാപിച്ച് കേരളത്തിൽ ഹർത്താൽ