കോഴിക്കോട്: വിമർശനങ്ങൾക്ക് പിന്നാലെ കറുത്ത മാസ്‌ക് അഴിച്ചുമാറ്റാൻ ജനങ്ങളോട് ആവശ്യപ്പെടരുതെന്ന് നിർദ്ദേശം നൽകി ഐജി. സുരക്ഷാ മേൽനോട്ട ചുമതലയുള്ള ഐജി അശോക് യാദവാണ് ഡിവൈഎസ്‌പിമാർക്ക് നിർദ്ദേശം നൽകിയത്. കോഴിക്കോട് മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളിൽ കറുത്ത മാസ്‌ക് അഴിച്ചുമാറ്റാൻ ജനങ്ങളോട് ആവശ്യപ്പെടരുതെന്നാണ് നിർദ്ദേശം.
കോഴിക്കോടും മലപ്പുറത്തും ജനങ്ങൾ കറുത്ത മാസ്‌ക് ധരിച്ചെത്തുന്നത് വിലക്കിയത് ഏറെ വിവാദമായിരുന്നു. ജനങ്ങളെക്കൊണ്ട് കറുത്ത മാസ്‌ക് അഴിപ്പിക്കണമെന്ന് സർക്കാർ തലത്തിൽ യാതൊരു നിർദ്ദേശവും നൽകിയിട്ടില്ലെന്നാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ ഓഫിസ് വിശദീകരിച്ചത്. എന്നാൽ, കറുത്ത മാസ്‌കോ വസ്‌ത്രമോ ധരിക്കരുതെന്ന് പോലീസ് നിർദ്ദേശം ഉണ്ടെന്നാണ് സംഘാടകർ പറയുന്നത്.
അതിനിടെ, കനത്ത പ്രതിഷേധങ്ങള്‍ക്കും സുരക്ഷാവലയത്തിനും ഇടയിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്റെ കോഴിക്കോട് ജില്ലയിലെ പൊതുപരിപാടികൾ തുടങ്ങി. ഗസ്‌റ്റ് ഹൗസില്‍ നിന്ന് പുറത്തേക്കിറങ്ങിയ മുഖ്യമന്ത്രിക്കുനേരെ കാരപ്പറമ്പിലും എരഞ്ഞിപ്പാലത്തും യൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയുടെ സ്‌ഥലത്തും പ്രതിഷേധമുണ്ടായി.
കരിങ്കൊടി കാട്ടിയ കെഎസ്‌യു, യൂത്ത് ലീഗ് പ്രവർത്തകരെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു. അതേസമയം, ഉച്ചക്ക് ശേഷം കോട്ടയ്‌ക്കലിലും കൂര്യാടും മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം ഉണ്ടായി. കൂര്യാട് കോണ്‍ഗ്രസ്- ലീഗ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടി. കോട്ടയ്‌ക്കലില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകരാണ് കരിങ്കൊടിയുമായെത്തി പ്രതിഷേധിച്ചത്. പന്തീരങ്കാവില്‍ യുവമോര്‍ച്ച പ്രവർത്തകരാണ് കരിങ്കൊടി കാട്ടിയത്.
Most Read: ആരോഗ്യനില മോശമായി; സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു