മലപ്പുറം: ചാരിറ്റി പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പിലിനെ ഒരു എതിരാളിയായി കാണുന്നില്ലെന്ന് മന്ത്രിയും എൽഡിഎഫ് സ്‌ഥാനാർഥിയുമായ കെടി ജലീൽ. ജീവകാരുണ്യ പ്രവർത്തനം ബ്രാൻഡ് ചെയ്യപ്പെടേണ്ട ഒന്നല്ലെന്നും അദ്ദേഹം സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ഓരോ പൊതുപ്രവർത്തകനും കാലങ്ങളായി ജീവകാരുണ്യ പ്രവർത്തനം ചെയ്‌തുവരുന്നുണ്ട്. തങ്ങളുടെ കൂടെ നിൽക്കുന്നത് ആരാണെന്നും നാടിന് വേണ്ടി ഗുണകരമായ കാര്യങ്ങൾ ചെയ്യുന്നത് ആരാണെന്നും ജനങ്ങൾക്ക് അറിയാം. തവനൂരിലെ ജനങ്ങൾക്ക് തന്നെ നന്നായി അറിയാമെന്നും ജലീൽ പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് മികച്ച മുന്നേറ്റം നടത്തും. ഇത്തവണ മൽസരിക്കാൻ താൽപര്യം ഇല്ലായിരുന്നു. പാർട്ടിയുടെ നിർബന്ധപ്രകാരമാണ് മൽസരിക്കാൻ തീരുമാനിച്ചത് എന്നും ജലീൽ കൂട്ടിച്ചേർത്തു.
കഴിഞ്ഞ രണ്ട് തവണയും തവനൂരിൽ നിന്ന് മൽസരിച്ചു വിജയിച്ചതിന്റെ ആത്‌മവിശ്വാസത്തിലാണ് ജലീൽ ഇത്തവണയും കളത്തിൽ ഇറങ്ങുന്നത്. 2011ല്‍ 6854ഉം 2016ല്‍ 17064ഉം ആയിരുന്നു ജലീലിന്റെ ഭൂരിപക്ഷം.
Also Read: കെ സുധാകരന്റെ വിമർശനങ്ങൾക്ക് മറുപടിയില്ല; കെസി വേണുഗോപാൽ