തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് സർജറി വിഭാഗം പിജി വിദ്യാർഥിനി ഡോ. ഷഹ്‌ന ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ സുഹൃത്ത് ഡോ.റുവൈസിനെ അറസ്‌റ്റ് ചെയ്‌തതിന് പിന്നാലെ അന്വേഷണം വ്യാപിപ്പിച്ചു പോലീസ്. കുറ്റകൃത്യത്തിൽ പങ്കുള്ളവരെ കുറിച്ചും വിശദമായി അന്വേഷിക്കാനാണ് പോലീസിന്റെ നീക്കം. റുവൈസിന്റെ പിതാവിലേക്കും അന്വേഷണം നീളും. ഇയാളെ അന്വേഷണ സംഘം ചോദ്യം ചെയ്യുമെന്നാണ് വിവരം.
ഷഹ്‌നയുടെ കുടുംബം നൽകിയ മൊഴിയനുസരിച്ചു സ്‌ത്രീധനം ചോദിച്ചതിൽ പിതാവിനും പങ്കുണ്ട്. ഇയാളെ ചോദ്യം ചെയ്‌ത ശേഷം കേസിൽ പ്രതിചേർക്കണമോയെന്ന് തീരുമാനിക്കും. പ്രതി റുവൈസിനെതിരെ ആത്‍മഹത്യാ പ്രേരണക്കുറ്റം നിലനിൽക്കുമോയെന്ന കാര്യവും പോലീസ് പരിശോധിക്കും. അതേസമയം, റുവൈസിനു ജാമ്യം നൽകരുതെന്നും കസ്‌റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്തണമെന്നുമാണ് മെഡിക്കൽ കോളേജ് പോലീസിന്റെ റിമാൻഡ് റിപ്പോർട്.
സാമൂഹിക വിപത്തായ സ്‌ത്രീധനം ആവശ്യപ്പെട്ട പ്രതി സ്‌ത്രീധന നിരോധന നിയമപ്രകാരമുള്ള ഗുരുതര കുറ്റകൃത്യത്തിലാണ് ഉൾപ്പെട്ടിട്ടുള്ളതെന്നും, സ്‌ത്രീധനം നിരന്തരം ആവശ്യപ്പെട്ടു യുവ ഡോക്‌ടറുടെ മരണത്തിന് ഇരയാക്കിയ ആത്‍മഹത്യാ പ്രേരണാക്കുറ്റമാണ് റുവൈസിന് മേൽ ചുമത്തിയിരിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. ഷഹ്‌നയുടെ ആത്‍മഹത്യാ കുറിപ്പിൽ പേര് പരാമർശിച്ചതും, ബന്ധുക്കൾ നൽകിയ മൊഴിയിലുമാണ് റുവൈസിന്റെ അറസ്‌റ്റിലേക്ക് നയിച്ചത്.
ആത്‍മഹത്യാ പ്രേരണാക്കുറ്റം, സ്‌ത്രീധന നിരോധന നിയമം അനുസരിച്ചാണ് മെഡിക്കൽ കോളേജ് പോലീസ് കേസെടുത്തത്. റുവൈസിനെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തിരിക്കുകയാണ്. റുവൈസിന്റെ കുടുംബം വലിയ സ്‌ത്രീധനം ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഷഹ്‌ന ആത്‍മഹത്യ ചെയ്‌തതെന്നാണ് വീട്ടുകാരുടെ മൊഴി. 150 പവൻ സ്വർണവും ബിഎംഡബ്‌ളു കാറും വസ്‌തുവും പണവുമാണ് റുവൈസിന്റെ കുടുംബം സ്‌ത്രീധനമായി ആവശ്യപ്പെട്ടെതെന്നാണ് വിവരം.
Most Read| ഖത്തറിൽ വധശിക്ഷ; എട്ടു ഇന്ത്യക്കാരെയും കണ്ടു ഇന്ത്യൻ അംബാസിഡർ- പ്രതീക്ഷ