ഓക്‌സ്‌ഫോർഡ് വാക്‌സിൻ ഇന്ത്യയിൽ ഉപയോഗിക്കാനുള്ള അനുമതി ഉടന്‍ ലഭിക്കുമെന്ന ‘പ്രതീക്ഷയുമായി’ ബന്ധപ്പെട്ടാണ് രാജ്യവ്യാപകമായി വാക്‌സിന്റെ ‘ഡ്രൈ റണ്‍’ അഥവാ സാങ്കൽപിക വാക്‌സിനേഷൻ നടത്താൻ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നത്. പക്ഷെ, ഡ്രൈ റൺ എന്താണെന്ന് സാധാരണക്കാരായ പലർക്കും ഇതുവരെ മനസിലായിട്ടില്ല. അത് ലളിതമായി പറയുകയാണ് ഇവിടെ.
ലോകമാസകലമുള്ള ജനങ്ങൾ ഒരേ അർഥത്തിൽ അറിയുകയും അനുഭവിക്കുകയും ചെയ്യുന്ന 100 കണക്കിന് ‘കോവിഡ് കാല’ വാക്കുകളിൽ ഒന്നാണ് ‘ഡ്രൈ റൺ‘. കോവിഡ് 19, ക്ളസ്‌റ്റർ, ലോക്‌ഡൗൺ, സോഷ്യൽ ഡിസ്‌റ്റൻസ്, വർക്ക് ഫ്രം ഹോം, ഹോട്‌സ്‌പോട്, കണ്ടെയ്ൻമെന്റ് സോൺ, ക്വാറന്റീൻ, ഐസലേഷൻ, എൻ 95 മാസ്‌ക് വെന്റിലേറ്റർ, റെഡ് സോൺ, റാപിഡ് ടെസ്‌റ്റ്, ഹാൻഡ് സാനിട്ടൈസർ, ബ്രേക്ക് ദ് ചെയിൻ, തെർമൽ സ്‌ക്രീനിങ്, പിപിഇ കിറ്റ് തുടങ്ങിയവാക്കുകൾ പോലെ കഴിഞ്ഞ ഒരാഴ്‌ചയായി നാം കേൾക്കുന്ന പുതിയവാക്കുമാണ് ‘ഡ്രൈ റൺ‘.
ക്ളസ്‌റ്റർ, ലോക്‌ഡൗൺ, ഐസലേഷൻ പോലെ ഭയപ്പെടേണ്ട വാക്കല്ല. എന്നാലിവൻ ചില്ലറക്കാരനുമല്ല. ശുഭ വാർത്തയുമായി ബന്ധപ്പെട്ട നല്ലൊരുവക്കാണ് ‘ഡ്രൈ റൺ‘. ലളിതമായി പറഞ്ഞാൽ കോവിഡ് പ്രതിരോധ വാക്‌സിൻ പൊതുജനങ്ങൾക്ക് നൽകുന്നതിന് മുൻപ് പൊതുജനങ്ങൾക്ക് വാക്‌സിൻ നൽകാൻ ഉപയോഗിക്കുന്ന അതേ മാതൃകയിൽ തിരഞ്ഞെടുത്ത ആരോഗ്യ പ്രവർത്തകരിലേക്ക് ‘ഡമ്മി’ വാക്‌സിൻ നൽകി നോക്കുന്ന എന്തെങ്കിലും പ്രശ്‌നങ്ങൾ നേരിട്ടാൽ അത് പരിഹരിക്കുകയും ചെയ്യാനുള്ള അവസാനഘട്ടമാണ് ‘ഡ്രൈ റൺ‘ അഥവാ സാങ്കൽപിക വാക്‌സിനേഷൻ.
പലപ്പോഴും (എല്ലായ്‌പ്പോഴുമല്ല) ഇത്തരം ‘ഡ്രൈ റൺ‘ സാഹചര്യത്തിൽ ‘ഡമ്മി’ വാക്‌സിനാണ് ഉപയോഗിക്കുക. കേരളത്തിലും ഉപയോഗിക്കുന്നത് ‘ഡമ്മി’ വാക്‌സിനാണ്. വിശദമായി പറഞ്ഞാൽ, വാക്‌സിൻ സംഭരിക്കുന്നതിലും, പ്രസ്‌തുത വാക്‌സിന്റെ സ്വഭാവമനുസരിച്ച് അതിനെ സൂക്ഷിക്കുന്നതിലും, വാക്‌സിൻ സൂക്ഷിക്കാനായി സജ്ജീകരിച്ച സവിശേഷ സ്‌ഥലങ്ങളിൽ നിന്ന് വാക്‌സിൻ എടുത്ത് അത് കോവിഡ് മാനദണ്ഡങ്ങൾ തെറ്റാതെ ഒരാളിൽ കുത്തിവെച്ച്, റിപ്പോർട് ശേഖരിക്കുന്നതും ആ റിപ്പോർട് സൂക്ഷിക്കുന്നതും അതിനെടുക്കുന്ന സമയവും വരെയുള്ള സമ്പൂർണ്ണ ‘പ്രവർത്തിയെ’ സൂക്ഷ്‌മ പരിശോധനക്ക് വിധേയമാക്കുന്ന നടപടിക്രമമാണ് ‘ഡ്രൈ റൺ‘.
Most Read: അയോധ്യയിൽ നിർമിക്കുന്നത് ‘അൾട്രാ മോഡേൺ’ മസ്‌ജിദ്; ചിത്രങ്ങളും വിശദാംശങ്ങളും
ആസൂത്രണത്തിലോ നടത്തിപ്പിലോ സംഭവിച്ചേക്കാവുന്ന, നമുക്ക് നിസാരമെന്ന് തോന്നുന്ന, എന്നാൽ ആരോഗ്യമേഖലക്ക് ‘വെല്ലുവിളിയാകുന്ന’ വിഷയങ്ങൾ തിരിച്ചറിഞ്ഞ്, ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ച്, വേണ്ട പരിഷ്‌കാരങ്ങൾ വരുത്താൻ ഡ്രൈ റൺ സഹായകമാകും. ഇതിലൂടെ വാക്‌സിനേഷൻ പ്രക്രിയ സമഗ്രവും ഫലലഭ്യതയിൽ ഒരു പരിധിവരെ കുറ്റമറ്റതാക്കാനും സാധിക്കും. സാധാരണ ‘ഡ്രൈ റൺ‘ നടത്തുന്നത് കേന്ദ്രസർക്കാറിന്റെയും വിവിധ ആരോഗ്യഗവേഷക സംഘങ്ങളുടെയും ആരോഗ്യ പ്രതിനിധികളുടെയും സൂക്ഷ്‌മ നിരീക്ഷണത്തിലുമാണ്.
നാളെ കേരളത്തിലെ നാല് ജില്ലകളിൽ ‘ഡ്രൈ റൺ’ നടക്കും. രാജ്യത്ത് നടക്കുന്ന രണ്ടാംഘട്ട ‘ഡ്രൈ റൺ’ ആണിത്. ഒന്നാം ഘട്ട ‘ഡ്രൈ റൺ’ 2020 ഡിസംബർ 28, 29 തീയതികളിൽ നാല് സംസ്‌ഥാനങ്ങളിൽ നടന്നിരുന്നു. ആന്ധ്ര പ്രദേശിലെ കൃഷ്‌ണ, ഗുജറാത്തിലെ രാജ്കോട്ട്, ഗാന്ധി നഗര്‍, ലുധിയാന, പഞ്ചാബിലെ ഷഹീദ് ഭഗത് സിംഗ് നഗര്‍, അസമിലെ സോണിത്പുര്‍, നല്‍ബാരി എന്നീ ജില്ലകളിലാണ് രണ്ട് ദിവസത്തെ ഡ്രൈ റണ്‍ നടത്തിയത്. ഇത് വിജയകരമായിരുന്നു എന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം വിലയിരുത്തുന്നത്.
കേരളത്തിലെ നാല് ജില്ലകളിലാണ് ‘ഡ്രൈ റണ്‍’ നടത്തുകയെന്നാണ് ആരോഗ്യമന്ത്രി അറിയിച്ചത്. തിരുവനന്തപുരം, വയനാട്, പാലക്കാട്, ഇടുക്കി ജില്ലകളിലാണ് ശനിയാഴ്‌ചത്തെ ‘ഡ്രൈ റണ്‍’ നടക്കുക. തിരുവനന്തപുരത്ത് മൂന്ന് ആശുപത്രികളിലും മറ്റ് ജില്ലകളില്‍ ഓരോ ആശുപത്രികളിലും ഡ്രൈ റണ്‍ നടത്തും.
Most Read: ഭൂമിക്കടിയില്‍ സരയൂ നദീ പ്രവാഹം; രാമക്ഷേത്ര നിര്‍മാണം ആശങ്കയില്‍
ഡ്രൈ റൺ നടത്താനുള്ള ജില്ലകൾ തെരഞ്ഞെടുക്കുന്നത് വാക്‌സിൻ കരമാർഗം എത്തിക്കാനുള്ള യാത്രാദൂരം, കാലാവസ്‌ഥ, പൊതുജന സ്വഭാവഘടന, ആരോഗ്യ പ്രവർത്തകരുടെ ലഭ്യത, വൈദ്യുതി വിതരണ സ്വഭാവം, രോഗവ്യാപനം, മരണസംഖ്യ തുടങ്ങി അനേകം കാര്യങ്ങൾ പരിഗണിച്ചാണ്.
തിരുവനന്തപുരം ജില്ലയിലെ പൂഴനാട് പ്രാഥമികാരോഗ്യ കേന്ദ്രം, പേരൂര്‍ക്കട ജില്ലാ മാതൃക ആശുപത്രി, കിംസ് ആശുപത്രി, ഇടുക്കി ജില്ലയിലെ വാഴത്തോപ്പ് പ്രാഥമികാരോഗ്യ കേന്ദ്രം, പാലക്കാട് ജില്ലയിലെ നെൻമാറ സാമൂഹ്യാരോഗ്യ കേന്ദ്രം, വയനാട് ജില്ലയിലെ കുറുക്കാമൂല പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലാണ് ഡ്രൈ റണ്‍ നടക്കുന്നത്. ഓരോ കേന്ദ്രങ്ങളിലും 25 ആരോഗ്യ പ്രവര്‍ത്തകര്‍ വീതമാണ് ഡ്രൈ റണില്‍ പങ്കെടുക്കുക.
Most Read: ഉൽസവങ്ങളും കലാപരിപാടികളും ജനുവരി അഞ്ച് മുതല്‍ അനുവദിക്കും; തിയേറ്ററുകളും തുറക്കാം