തിരുവനന്തപുരം: പരിസ്‌ഥിതിലോല മേഖല സംബന്ധിച്ച സുപ്രീം കോടതി ഉത്തരവ് ചർച്ച ചെയ്യാൻ വനംവകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് ഉന്നതതല യോഗം ചേരും. ഉത്തരവ് മറികടക്കാനുള്ള നടപടികളെപ്പറ്റിയാണ് യോഗത്തിൽ ചർച്ച ചെയ്യുന്നത്. വന്യജീവി സങ്കേതങ്ങൾ, ദേശീയോദ്യാനങ്ങൾ എന്നിവയ്‌ക്ക് ചുറ്റും ഒരു കിലോമീറ്റർ വീതിയിലെങ്കിലും പരിസ്‌ഥിതിലോല മേഖല വേണമെന്ന സുപ്രീം കോടതി ഉത്തരവ് സംസ്‌ഥാനത്ത് ഒരു ലക്ഷം കുടുംബങ്ങളെ ബാധിച്ചേക്കുമെന്നാണ് വിലയിരുത്തൽ.
കേരളത്തിൽ 24 സംരക്ഷിത മേഖലകളാണുള്ളത്. കോടതി ഉത്തരവനുസരിച്ച് സംരക്ഷിത മേഖലയ്‌ക്ക് ചുറ്റും ഒരു കിലോമീറ്റർ വീതിയിൽ സ്‌ഥലം മാറ്റിവച്ചാൽ ആകെ രണ്ടര ലക്ഷം ഏക്കർ ഭൂമിയാകും പരിസ്‌ഥിതിലോല മേഖലയാവുക. ജനസാന്ദ്രതയിൽ മുന്നിലുള്ള കേരളത്തിൽ ഇത് ഗുരുതര പ്രതിസന്ധി സൃഷ്‌ടിക്കുമെന്നാണ് വിലയിരുത്തൽ.
ദേശീയതലത്തിലെ ജനസാന്ദ്രത ഒരു ചതുരശ്ര കിലോമീറ്ററിൽ 360 പേർ ആണെങ്കിൽ കേരളത്തിൽ അത് 860 എന്ന നിലയിലാണ്. അതുകൊണ്ടുതന്നെ ഇക്കാര്യത്തിൽ നിയമപോരാട്ടം നടത്താനാണ് സർക്കാരിന്റെ തീരുമാനം. നിയമപരമായ ഇടപെടൽ നടത്തുന്നതിന് ഡെൽഹിയിലെത്തി സ്‌റ്റാൻഡിങ് കൗൺസലുമായി ചർച്ച നടത്തുമെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ കഴിഞ്ഞ ദിവസം വ്യക്‌തമാക്കിയിരുന്നു.
കോടതിവിധി പഠിച്ച് റിപ്പോർട് സമർപ്പിക്കാൻ വനം മേധാവിയോട് മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തിൽ ആകെ 3213.23 ചതുരശ്രകിലോമീറ്ററിലാണ് വന്യജീവി സങ്കേതങ്ങളും ദേശീയോദ്യോനങ്ങളും സ്‌ഥിതിചെയ്യുന്നത്. ഉത്തരവ് നടപ്പാക്കുന്നത് വന്യജീവി സങ്കേതങ്ങൾക്ക് സമീപത്തുള്ള ചെറുപട്ടണങ്ങളെയും പ്രതിസന്ധിയിലാക്കും എന്നാണ് വിലയിരുത്തൽ.
Read Also: മുഖ്യമന്ത്രിക്ക് എതിരെ പ്രതിഷേധം ശക്‌തമാക്കി കോൺഗ്രസ്; നാളെ കരിദിനം