ഡെൽഹി: സ്കൂൾ വിദ്യാഭ്യാസ രംഗത്തെ മികവ് പരിശോധിക്കാൻ കേന്ദ്രസർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന പ്രകടന വിലയിരുത്തൽ സൂചികയിൽ (പിജിഐ) കേരളം മുന്നില്‍. 2019-20ലെ റിപ്പോർട്ടിലാണ് കേരളം ഉയർന്ന ഗ്രേഡ് (എ++) നേടിയിരിക്കുന്നത്. കേരളത്തിനു പുറമെ പഞ്ചാബ്, ചണ്ഡിഗഡ്, തമിഴ്‌നാട് സംസ്‌ഥാനങ്ങളും ആൻഡമാൻ- നിക്കോബാർ ദ്വീപുകളുമാണ് ഏറ്റവും ഉയർന്ന ഗ്രേഡ് (എ++) നേടിയത്.
പിജിഐ സൂചികയിലെ ആകെ സ്‌കോർ 1000 ആണ്. ഇതിൽ 901നും 950നും ഇടയിൽ സ്‌കോർ നേടി ലെവൽ രണ്ടിലാണ് ഈ സംസ്‌ഥാനങ്ങളുടെ സ്‌ഥാനം. അതേസമയം, ലെവൽ ഒന്നില്‍ അതായത് 950നും 1000നും ഇടയിൽ സ്‌കോർ നേടിയ ഒരു സംസ്‌ഥാനമോ കേന്ദ്രഭരണ പ്രദേശമോ രാജ്യത്തില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, ലക്ഷദ്വീപ്, പഞ്ചാബ് എന്നിവ പത്തു ശതമാനം കൂടുതൽ നില മെച്ചപ്പെടുത്തിയതായും റിപ്പോർട്ടിൽ പറയുന്നു. അടിസ്‌ഥാന സൗകര്യങ്ങളുടെ വിഭാഗത്തിൽ 13 സംസ്‌ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും പത്തു ശതമാനം കൂടുതൽ മെച്ചപ്പെട്ടു. സ്കൂളുകളുടെ ഭരണ നിർവഹണത്തിൽ അരുണാചൽ പ്രദേശ്, മണിപ്പൂർ, ഒഡീഷ എന്നിവ പത്തു ശതമാനത്തിലധികം പുരോഗതി കൈവരിച്ചതായും റിപ്പോർട് ചൂണ്ടിക്കാട്ടുന്നു.
സംസ്‌ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും സ്കൂൾ വിദ്യാഭ്യാസ രംഗത്ത് പരിവർത്തനപരമായ മാറ്റത്തിന് ഉത്തേജനം നൽകുക എന്ന ലക്ഷ്യം വെച്ചാണ് പിജിഐ നടപ്പാക്കുന്നത്. 70 മാനദണ്ഡങ്ങളാണ് ഇതിനായി പരിഗണിക്കുന്നത്. 2019ലാണ് സംസ്‌ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായി പിജിഐ ആദ്യമായി പ്രസിദ്ധീകരിച്ചത്.
Read Also: 5 സീറ്റുവരെ പ്രതീക്ഷിച്ചു, കേരളത്തിലെ പരാജയം നിരാശപ്പെടുത്തി; ബിജെപി കേന്ദ്രനേതൃത്വം