വയനാട്: സുൽത്താൻ ബത്തേരിയിൽ ഇറങ്ങിയ കാട്ടാനയെ ഉൾവനത്തിലേക്ക് തുരത്താനുള്ള ശ്രമം ഇന്നും തുടരും. ജനവാസ കേന്ദ്രത്തിന് അടുത്തുള്ള കുപ്പാടി വനമേഖലയിലാണ് കാട്ടാന തമ്പടിച്ചത്. ആർആർടി സംഘം കുങ്കിയാനകളെ ഉപയോഗിച്ച് വീണ്ടും വനത്തിൽ തിരച്ചിലിനിറങ്ങും. അതേസമയം, കാട്ടാനയെ തുരത്താനുള്ള ശ്രമം പരാജയപ്പെട്ടാൽ മയക്കുവെടി വെക്കാൻ ദൗത്യസംഘം അനുമതി തേടിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം കുങ്കിയാനകളെ ഉപയോഗിച്ച് കാട്ടാനയെ തുരത്താൻ വനംവകുപ്പ് ശ്രമിച്ചെങ്കിലും നടന്നില്ല. ഗൂഡല്ലൂരിൽ രണ്ടുപേരെ കൊലപ്പെടുത്തിയ പിഎ 2 എന്നറിയപ്പെടുന്ന കാട്ടാന ഇന്നലെ പുലർച്ചെ ഒന്നരയോടെയാണ് ബത്തേരി നഗരത്തിൽ ഇറങ്ങിയത്. റോഡിലൂടെ പോകുന്ന ഒരു വഴിയാത്രക്കാരെ തുമ്പിക്കൈ കൊണ്ട് എടുത്തെറിഞ്ഞിരുന്നു.
കെഎസ്ആർടിസി ബസിന് പിന്നാലെ ചീറിയടുത്തും സ്വകാര്യ വ്യക്‌തിയുടെ സ്‌ഥലത്തെ മതിൽക്കെട്ട് തകർത്തും ഭീതി പരത്തിയിരുന്നു. ഒരുമണിക്കൂറോളം കാട്ടാന ദേശീയപാതയിലൂടെ നഗരസഭാ ഓഫീസിലും വ്യാപാര സ്‌ഥാപനങ്ങൾക്ക് ഇടയിലൂടെയും ഓടിനടന്നു. പിന്നീട് പിൻവാങ്ങിയെങ്കിലും ഇതുവരെ ഉൾക്കാട്ടിലേക്ക് കയറിയിട്ടില്ല.
അതേസമയം, കാട്ടാന ഇറങ്ങിയ ബത്തേരി ടൗൺ ഉൾപ്പടെ നഗരസഭയിലെ പത്ത് ഡിവിഷനുകളിൽ നിരോധനജ്‌ഞ പ്രഖ്യാപിച്ചിട്ടുണ്ട്. വെങ്ങൂർ നോർത്ത്, വെങ്ങൂർ സൗത്ത്, ആർമാട്, കോട്ടക്കുന്ന്, സത്രംകുന്ന്, കട്ടയാട്, ബത്തേരി, ചീനപ്പുല്ല്, പഴപ്പത്തൂർ, കെവട്ടമൂല ഡിവിഷനുകളിലാണ് പൊതുജന സുരക്ഷയുടെ ഭാഗമായി മാനന്തവാടി സബ് ഡിവിഷനിൽ മജിസ്‌ട്രേറ്റ് നിരോധനജ്‌ഞ പ്രഖ്യാപിച്ചത്.
കാട്ടാനഭീതി ഒഴിയുന്നത് വരെ നിരോധനജ്‌ഞ തുടരും. ഈ സ്‌ഥലങ്ങളിൽ ആളുകൾ കൂട്ടംകൂടി നിൽക്കുന്നത് ഒഴിവാക്കണം. പകൽസമയത്തും രാത്രിയും പൊതുജനം ജാഗ്രത പുലർത്തണമെന്നും സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് നിർദ്ദേശം നൽകി.
Most Read: ബഫർസോൺ; പരാതികൾ നൽകാനുള്ള സമയപരിധി ഇന്ന് അവസാനിക്കും