കൊച്ചി: തിരഞ്ഞെടുപ്പ് വീഴ്‌ച വരുത്തിയ നേതാക്കൾക്കെതിരെ കടുത്ത നടപടിയെടുക്കാതെ സിപിഎം എറണാകുളം ജില്ലാ കമ്മിറ്റി. സംഘടനാ സമ്മേളനങ്ങൾ അടുത്തിരിക്കെ നടപടി വിശദീകരണത്തിൽ മാത്രം ഒതുക്കിയിരിക്കുകയാണ് കമ്മിറ്റി. തൃപ്പൂണിത്തുറ, കൂത്താട്ടുകുളം, വൈറ്റില ഏരിയ സെക്രട്ടറിമാർ ഉൾപ്പടെ പത്ത് നേതാക്കളോടാണ് വിശദീകരണം തേടുക.
തൃപ്പൂണിത്തുറ, പിറവം, പെരുമ്പാവൂർ മണ്ഡലങ്ങളിലെ വീഴ്‌ചകൾ വിശദീകരിച്ച് ജില്ലാ കമ്മിറ്റി നിയോഗിച്ച അന്വേഷണ കമ്മീഷനുകൾ റിപ്പോർട് വെച്ചു. കൂത്താട്ടുകുളം ഏരിയ സെക്രട്ടറി ഷാജു ജേക്കബിനെതിരെ കടുത്ത വിമർശനമാണ് ജില്ലാ സെക്രട്ടറിയേറ്റിലും തുടർന്ന് നടന്ന ജില്ലാ കമ്മിറ്റിയിലും ഉയർന്നത്. പെരുമ്പാവൂരിലും പിറവത്തും നേതാക്കളുടെ സ്‌ഥാനാർഥി മോഹമാണ് തോൽവിക്ക് കാരണമെന്ന് കേരള കോൺഗ്രസിന്റെ പരാതി അന്വേഷിച്ച കമ്മീഷൻ കുറ്റപ്പെടുത്തി.
തൃപ്പൂണിത്തുറയിൽ തിരഞ്ഞെടുപ്പ് ചുമതലയിൽ ഉണ്ടായിരുന്ന നേതാക്കൾ വീഴ്‌ച വരുത്തിയതായും ജാഗ്രത കുറവുണ്ടായതായും അന്വേഷണ കമ്മീഷന്റെ റിപ്പോർട്ടിൽ പറയുന്നു. സിപിഎം ആക്‌ടിങ് സെക്രട്ടറി എ വിജയരാഘവന്റെ അധ്യക്ഷതയിലായിരുന്നു യോഗം.
രണ്ട് റിപ്പോർട്ടുകളും അംഗീകരിച്ച ജില്ലാ സെക്രട്ടറിയേറ്റിൽ വീഴ്‌ച വരുത്തിയ നേതാക്കൾക്കെതിരെ നടപടിയെടുക്കണമെന്ന് എ വിജയരാഘവൻ ആവശ്യപ്പെട്ടെങ്കിലും വിശദമായ ചർച്ചക്കൊടുവിലും സംഘടനാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിലും നടപടി വിശദീകരണത്തിൽ ഒതുക്കുകയായിരുന്നു.
Also Read: വാക്‌സിൻ ഇടവേള കുറച്ച കോടതി വിധി സ്വാഗതം ചെയ്യുന്നു; മുഖ്യമന്ത്രി