തിരുവനന്തപുരം: സംസ്‌ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിച്ചു. അടുത്ത ഒരു വർഷത്തേക്കുള്ള പുതുക്കിയ വൈദ്യുതി നിരക്ക് വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ പ്രഖ്യാപിച്ചു. 6.6 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്. 1000 വാട്ട് വരെ കണക്‌ടഡ് ലോഡും പ്രതിമാസം 40 യൂണിറ്റ് വരെ ഉപഭോഗമുള്ള ദാരിദ്ര്യരേഖക്ക് താഴെയുള്ള ഗാർഹിക ഉപഭോക്‌താക്കൾക്ക് താരിഫ് വർധന ബാധകമല്ല.
പ്രതിമാസം 50 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്‌താക്കൾക്കും താരിഫ് വർധനയില്ല. അനാഥാലയങ്ങൾ, വൃദ്ധസദനങ്ങൾ, അംഗൻവാടികൾ തുടങ്ങിയ വിഭാഗത്തിലുള്ളവർക്കും വർധനയുണ്ടാകില്ല. ദാരിദ്ര്യരേഖക്ക് താഴെയുള്ള 1000 വാട്ട് വരെ കണക്‌ടഡ് ലോഡുള്ള കുടുംബങ്ങളിൽ ക്യാൻസർ രോഗികളോ സ്‌ഥിരമായി അംഗവൈകല്യം ബാധിച്ചവരോ വർധനയിൽ നിന്ന് ഒഴിവാകും. എൻഡോസൾഫാൻ ഇരകൾക്ക് സൗജന്യ നിരക്ക് തുടരും.
ചെറിയ പെട്ടിക്കടകൾ, തട്ടുകടകൾ തുടങ്ങിയ വിഭാഗത്തിനുള്ള കുറഞ്ഞ നിരക്കിലുള്ള താരിഫിന്റെ ആനുകൂല്യം 2000 വാട്ടായി വർധിപ്പിച്ചു. നേരത്തെ ഇത് 1000 വാട്ടായിരുന്നു. കാർഷിക ഉപഭോക്‌താക്കൾക്ക് എനർജി ചാർജ് വർധിപ്പിച്ചിട്ടില്ല. 10 കിലോവാട്ട് കണക്‌ടഡ് ലോഡുള്ള ചെറിയ വ്യവസായ മേഖലക്ക് ശരാശരി യൂണിറ്റിന് 15 പൈസയാണ് താരിഫിൽ വർധനവ്. പ്രതിമാസം 150 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്‌താക്കൾക്ക് പരമാവധി വർധന 25 പൈസ വരെയാണ്.
ഒരു വർഷത്തേക്കുള്ള താരിഫ് മാത്രമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വിതരണ ഏജൻസികളുടെ പ്രവർത്തനം വിലയിരുത്തിയാകും അടുത്ത വർഷത്തെ താരിഫ് പ്രഖ്യാപിക്കുക.
Most Read: വിജയ് ബാബുവിന്റെ ജാമ്യം; അതിജീവതക്കൊപ്പം നിലകൊള്ളുമെന്ന് ആവർത്തിച്ച് ഡബ്‌ള്യുസിസി