വയനാട് : മഴ വില്ലനായെത്തിയതോടെ ജില്ലയില്‍ കോടികളുടെ നാശനഷ്‌ടം. 2.15 കോടി രൂപയടെ നാശനഷ്‌ടമാണ് ജില്ലയില്‍ ഇത്തവണത്തെ മഴ വിതച്ചത്. കഴിഞ്ഞ ഒരാഴ്‌ചയായി തുടരുന്ന കാലം തെറ്റിയെത്തിയ മഴയില്‍ ജില്ലയിലെ നെൽവയലുകളിലാണ് ഏറ്റവും കൂടുതല്‍ നഷ്‌ടം ഉണ്ടായിരിക്കുന്നത്. ജില്ലയിലെ 3 താലൂക്കുകളിലായി 137 ഹെക്‌ടര്‍ സ്‌ഥലത്തെ നെല്‍കൃഷി ഈ മഴയില്‍ നശിച്ചില്ലാതായി.
ജില്ലയില്‍ ഏറ്റവും കൂടുതല്‍ സ്‌ഥലത്തെ കൃഷി നശിച്ചത് മാനന്തവാടിയിലാണ്. ഇവിടെ മാത്രം 130 ഹെക്‌ടര്‍ സ്‌ഥലത്തെ നെല്‍കൃഷി മഴയെ തുടര്‍ന്ന് ഇല്ലാതായി. കൂടാതെ പനമരത്ത് 6 ഹെക്‌ടര്‍ സ്‌ഥലത്തെയും, വൈത്തിരിയില്‍ 1 ഹെക്‌ടര്‍ സ്‌ഥലത്തെയും കൃഷി നശിച്ചു. വിളവെടുപ്പ് അടുക്കാറായ സമയത്ത് എത്തിയതോടെയാണ് മഴ ഇപ്പോള്‍ കര്‍ഷകര്‍ക്ക് മുന്നില്‍ വില്ലനായത്. കഴിഞ്ഞ ഒരാഴ്‌ചയായി ജില്ലയില്‍ വലിയ രീതിയിലുള്ള മഴ ലഭിക്കുന്നുണ്ട്. ഇതോടെ വിളവെടുക്കാറായ കാപ്പിക്കുരു, നെല്ല് തുടങ്ങിയവ നശിക്കുകയാണ്. മിക്കയിടങ്ങളിലും കൊയ്‌ത്ത് കഴിഞ്ഞ നെല്ല് വയലില്‍ കൂട്ടിയിട്ടതും മഴയില്‍ നശിച്ചു. നിര്‍ത്താതെ മഴ തുടരുന്ന സാഹചര്യത്തില്‍ കര്‍ഷകര്‍ക്ക് നെല്ല് വിളവെടുക്കാനോ, വിളവെടുത്ത നെല്ല് മെതിക്കാനോ, സൂക്ഷിക്കാനോ സാധിക്കാത്ത അവസ്‌ഥയില്‍ ആയിരിക്കുകയാണ്.
തൊഴിലാളികളുടെ കുറവ് മൂലം യന്ത്രം ഉപയോഗിച്ചാണ് കര്‍ഷകര്‍ നെല്ല് കൊയ്യുന്നത്. കൊയ്‌ത്ത് നടക്കേണ്ട സമയം കഴിഞ്ഞിട്ടും യന്ത്രങ്ങള്‍ ലഭിക്കാനായി കാത്തിരിക്കുന്നവരും ഏറെയാണ്. കൂടാതെ മഴ കൂടി കാലം തെറ്റിയെത്തിയതോടെ കര്‍ഷകര്‍ ആകെ ദുരിതത്തിലായി. നെല്‍കൃഷിക്ക് ഒപ്പം തന്നെ കാപ്പിക്കുരു കൃഷി ചെയ്യുന്നവര്‍ക്കും ഇപ്പോള്‍ ദുരിതം തന്നെയാണ്. മഴ പെയ്യുന്നതോടെ പാകമായ കാപ്പിക്കുരു വിളവെടുക്കാനോ അവ ഉണക്കാനോ സാധിക്കാതെ കാപ്പിക്കുരു നശിക്കുന്നതും ജില്ലയില്‍ തുടരുകയാണ്.
Read also : അക്രമകാരിയായ കടുവക്കായി വ്യാപക തിരച്ചിൽ; സംഘത്തിൽ 60 വനപാലകർ