ഡെൽഹി: വിവാദ കാർഷിക നിയമങ്ങൾക്കെതിരായ പ്രക്ഷോഭം നടത്തുന്ന കർഷക സംഘടനകളുടെ രാജ്യവ്യാപക ട്രെയിൻ തടയൽ സമരം ഇന്ന് സംഘടിപ്പിക്കും. ഉച്ചക്ക് 12 മുതൽ 4 വരെയാണ് സമരം നടത്തുക.
പഞ്ചാബ്, ഹരിയാന, യുപി, രാജസ്‌ഥാൻ സംസ്‌ഥാനങ്ങളിൽ കർഷകർ വ്യാപകമായി ട്രെയിൻ തടയും. കേരളത്തെ സമരത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സമരം സമാധാനപരം ആയിരിക്കുമെന്ന് കർഷക നേതാക്കൾ അറിയിച്ചു. ഡെൽഹി അതിർത്തികളിലേക്ക് വരും ദിവസങ്ങളിൽ കൂടുതൽ കർഷകർ എത്തുമെന്നും നേതാക്കൾ വ്യക്‌തമാക്കി.
കർഷകരുടെ പ്രതിഷേധം കണക്കിലെടുത്ത് ഏതാനും ട്രെയിനുകൾ റദ്ദാക്കുകയും ചില ട്രെയിനുകൾ വഴി തിരിച്ചുവിടാനും തീരുമാനം എടുത്തിട്ടുണ്ട്. സമരത്തിന്റെ പശ്‌ചാത്തലത്തിൽ ഉത്തരേന്ത്യൻ സംസ്‌ഥാനങ്ങളിൽ ജാഗ്രത ശക്‌തമാക്കി. റെയിൽവേ പോലീസിനെ അധികമായി വിന്യസിച്ചു.
ട്രാക്‌ടര്‍ റാലിക്കും ചക്ക ജാമിനും ശേഷം ഇത് മൂന്നാമത്തെ സമര രീതിയാണ് കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്‌തിരിക്കുന്നത്. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കും വരെ പിന്നോട്ടില്ലെന്ന ഉറച്ച നിലപാടുമായ് മുന്നോട്ടു പോകുന്ന കർഷകരുടെ സമരം ഇന്ന് എണ്‍പത്തിയഞ്ചാം ദിവസത്തിലാണ് എത്തിനിൽക്കുന്നത്.
Read Also: വലഞ്ഞ് പൊതുജനം; ഇന്ധനവിലയിൽ തുടർച്ചയായി 11ആം ദിവസവും വർധന