ദുബായ്: ദുബായിലെ അൽ കരാമയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി. (Gas cylinder explosion accident in Dubai) ഗുരുതരമായി പരിക്കേറ്റ് ചികിൽസയിൽ ആയിരുന്ന പ്രവാസി മലയാളി മരിച്ചതോടെയാണ് മരണസംഖ്യ ഉയർന്നത്. വിസിറ്റ് വിസയിൽ ജോലി തേടിയെത്തിയ തലശേരി ടേബിൾ ഗേറ്റ് നിട്ടൂർ വീട്ടിൽ നിധിൻ ദാസാണ് (24) മരിച്ചത്.
മലപ്പുറം സ്വദേശിയും ബർദുബായിലെ ഫ്രൂട്ട്സ് ഷോപ്പിലെ ജീവനക്കാരനുമായിരുന്ന തിരൂർ പാറവണ്ണ സ്വദേശി യാക്കൂബ് അബ്‌ദുല്ല ഇന്നലെ തന്നെ മരണപ്പെട്ടിരുന്നു. ഒപ്പം ഉണ്ടായിരുന്ന മറ്റു ഒമ്പത് മലയാളികൾക്കും പരിക്കേറ്റിരുന്നു. ഇവരിൽ ഒരാളായിരുന്നു ഇന്ന് മരിച്ച നിധിൻ ദാസ്. അതേസമയം, പരിക്കേറ്റ് ചികിൽസയിൽ കഴിയുന്ന എട്ടുപേരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. കണ്ണൂർ തലശേരി പുന്നോൽ സ്വദേശികളായ രണ്ടുപേരുടെ നിലയാണ് ഗുരുതരമായി തുടരുന്നത്.
താമസ സ്‌ഥലത്തെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത്. ഇന്നലെ രാത്രി കരാമ ഡേ ടു ഡേ ഷോപ്പിങ് കേന്ദ്രത്തിന് സമീപം ബിൻഹൈദർ ബിൽഡിങ്ങിലാണ് അപകടം ഉണ്ടായത്. ഗ്യാസ് ചോർച്ചയുണ്ടായി സിലിണ്ടർ പൊട്ടിത്തെറിക്കുകയായിരുന്നു. മൂന്ന് മുറികളിലായി 17 പേരാണ് ഫ്ളാറ്റിൽ താമസിച്ചിരുന്നത്. മിക്കവരും അവിവാഹിതർ ആയിരുന്നു. ഇവരിൽ ഭൂരിഭാഗവും മലയാളികൾ ആണെന്നാണ് റിപ്പോർട്ടുകൾ.
ആകടത്തിൽ കാണാതായവരെ തിരയുമ്പോഴാണ് മലപ്പുറം സ്വദേശിയായ യാക്കൂബ് അബ്‌ദുല്ലയുടെ മൃതദേഹം കണ്ടെത്തിയത്. അപകടത്തിൽപ്പെട്ടവർ റാഷിദ് ആശുപത്രി, എൻഎംസി ആശുപത്രി എന്നിവിടങ്ങളിലായി ചികിൽസയിലാണ്. മരിച്ച രണ്ടുപേരുടെയും മൃതദേഹങ്ങൾ റാഷിദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തെ കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
Most Read| സ്‌ത്രീകളെ ഭയം, 55 വർഷമായി സ്വയം തടവിൽ; 71-കാരന്റെ ജീവിത പോരാട്ടം