കൊച്ചി: ഇറച്ചിവെട്ട് യന്ത്രത്തിനുള്ളിൽ സ്വർണം കടത്തിയ കേസുമായി ബന്ധപ്പെട്ട് തൃക്കാക്കര മുനിസിപ്പൽ വൈസ് ചെയർമാൻ എഎ ഇബ്രാംഹിം കുട്ടിയെ ചോദ്യം ചെയ്‌തു. കസ്‌റ്റംസ് പ്രിവന്റീവ് ഓഫിസിൽ ആയിരുന്നു ചോദ്യം ചെയ്യൽ. നോട്ടീസ് നൽകി വിളിച്ചു വരുത്തിയാണ് ചോദ്യം ചെയ്‌തത്. കഴിഞ്ഞ ദിവസം ഇയാളുടെ വീട്ടിൽ കസ്‌റ്റംസ് റെയ്‌ഡ് നടത്തിയിരുന്നു.
ഇയാളുടെ മകന് കള്ളക്കടത്തിൽ പങ്കാളിത്തമുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്‌ഥാനത്തിലാണ് ചോദ്യം ചെയ്യലും പരിശോധനയും നടന്നത്. മകൻ ഷാബിന് ഹാജരാകാൻ ആവശ്യപ്പെട്ട് സമൻസ് നൽകിയിട്ടുണ്ടെന്ന് ഇബ്രാഹിം കുട്ടി പ്രതികരിച്ചു. മകന് സ്വർണക്കടത്ത്, ഹവാല ഇടപാടുകൾ ഇല്ലെന്നും ചോദ്യം ചെയ്യലിന് ശേഷം അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇറച്ചി മുറിക്കുന്ന യന്ത്രം വഴി സ്വർണം കടത്തിയതിന് പിന്നിൽ മൂന്നംഗ സംഘമാണെന്നാണ് നിഗമനം. സിനിമാ നിർമാതാവ് സിറാജുദ്ദീൻ, എറണാകുളം സ്വദേശി തുരുത്തുമ്മേൽ സിറാജ്, തൃക്കാക്കര സ്വദേശി ഷാബിൻ എന്നിവരാണ് ഇതിന് നേൃതൃത്വം നൽകിയിരുന്നത്. മൂവരും ചേർന്നാണ് സ്വർണ കള്ളക്കടത്തിന് പണം മുടക്കിയതെന്ന് കസ്‌റ്റംസ് പറഞ്ഞു.
തൃക്കാക്കര നഗരസഭാ വൈസ് ചെയർമാന്റെ മകനായ ഷാബിൻ നഗരസഭയിലെ കരാറുകാരനായിരുന്നു. ഇതുവഴി കിട്ടിയ പണവും വിദേശത്ത് സ്വർണം വാങ്ങാനായി ഉപയോഗിച്ചു. പ്രതികൾ മുമ്പും വലിയ യന്ത്രങ്ങളുടെ മറവിൽ സ്വർണം കടത്തിയതായി സംശയിക്കുന്നതായും ബെംഗളൂരു, മുംബൈ വിമാനത്താവളങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിക്കുമെന്നും കസ്‌റ്റംസ് വ്യക്‌തമാക്കി.
അതേസമയം, സ്വർണക്കടത്ത് കേസിൽ ആരോപണ വിധേയനായ തൃക്കാക്കര നഗരസഭാ വൈസ് ചെയർമാൻ എഎ ഇബ്രാഹിം കുട്ടിക്കെതിരെ പ്രതിപക്ഷ കൗൺസിലർമാര്‍ പ്രതിഷേധിച്ചു. ഇബ്രാഹിം കുട്ടി മുനിസിപ്പൽ വൈസ് ചെയർമാൻ സ്‌ഥാനം രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭക്ക് അകത്തായിരുന്നു എൽഡിഎഫ്- ബിജെപി കൗൺസിലർമാരുടെ പ്രതിഷേധം.
അഴിമതിക്ക് കൂട്ട് നിൽക്കുന്ന ചെയർപേഴ്‌സൺ അജിത തങ്കപ്പൻ രാജിവെക്കണമെന്നും പ്രതിപക്ഷ കൗൺസിലർമാർ ആവശ്യപ്പെട്ടു. ചെയർപേഴ്‌സണടക്കം ഭരണപക്ഷ കൗൺസിലർമാർ ആരും ഇന്ന് നഗരസഭയിലെത്തിയില്ല. എഎ ഇബ്രാഹിം കുട്ടി രാജി വെക്കണമെന്ന് ബിജെപി തൃക്കാക്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ മാർച്ച്. പ്രതിഷേധക്കാരെ നഗരസഭാ കവാടത്തിന് മുൻപിൽ പോലീസ് തടഞ്ഞു. ഇബ്രാഹിം കുട്ടിയോട് രാജി ആവശ്യപ്പെടാൻ മുസ്‌ലിം ലീഗ് നേതൃത്വം തയ്യാറാകണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
Most Read: ലൈംഗിക പീഡനക്കേസ്; വിജയ് ബാബു ഒളിവിലെന്ന് കൊച്ചി ഡിസിപി