ന്യൂഡെൽഹി: പഴയ വാഹനങ്ങൾക്ക് പ്രത്യേക നികുകി ഏർപ്പെടുത്താനൊരുങ്ങി കേന്ദ്രസർക്കാർ. 8 വർഷത്തിലധികം പഴക്കമുള്ള വാഹനങ്ങൾക്ക് ‘ഗ്രീൻ ടാക്‌സ്‘ എന്ന പേരിൽ പ്രത്യേക നികുതി ഏർപ്പെടുത്താനാണ് പദ്ധതി. വായുമലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്രത്തിന്റെ നടപടി.
പുതിയ നികുതിയുമായി ബന്ധപ്പെട്ട നിർദ്ദേശത്തിന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്‌കരി അംഗീകാരം നൽകിയിട്ടുണ്ട്. വായുമലിനീകരണത്തിന് കാരണമാകുന്ന കാലപ്പഴക്കം ചെന്ന വാഹനങ്ങൾ മാറ്റി പുതിയ വാഹനങ്ങൾ വാങ്ങാൻ ആളുകളെ പ്രേരിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
നിർദ്ദേശം എല്ലാ സംസ്‌ഥാനങ്ങൾക്കും കൈമാറിയിട്ടുണ്ട്. സംസ്‌ഥാനങ്ങളുടെ അഭിപ്രായം കൂടി പരിഗണിച്ചാകും വ്യവസ്‌ഥ സംബന്ധിച്ച് വിജ്‌ഞാപനം പുറത്തിറക്കുക. 15 വർഷത്തിലധികം പഴക്കമുള്ള വാഹനങ്ങൾ സർക്കാർ പിൻവലിച്ച് നശിപ്പിച്ച് കളയും. അടുത്ത വർഷം ഏപ്രിൽ മുതൽ ഇത് നടപ്പാക്കി തുടങ്ങുമെന്നാണ് റിപ്പോർട്.
റോഡ് നികുതിയുടെ 10 മുതൽ 25 ശതമാനം വരെ തുകയാവും ഗ്രീൻ ടാക്‌സ് ആയി ഈടാക്കുക. ഫിറ്റ്നസ് പുതുക്കുന്ന സമയത്ത് വാഹനം 8 വർഷത്തിലധികം പഴക്കമുള്ളതാണെന്ന് കണ്ടെത്തിയാൽ നികുതി ഈടാക്കും. ഉയർന്ന വായുമലിനീകരണമുള്ള സ്‌ഥലങ്ങളിൽ റീ രജിസ്‌റ്റർ ചെയ്യുന്ന വാഹനങ്ങൾക്ക് റോഡ് ടാക്‌സിന്റെ 50 ശതമാനം വരെ നികുതിയും ഈടാക്കിയേക്കും.
ഉപയോഗിക്കുന്ന ഇന്ധനവും വാഹനവും അനുസരിച്ച് നികുതിയിൽ വ്യത്യാസം വന്നേക്കാം. എൽപിജി, എഥനോൾ തുടങ്ങിയ ഇന്ധനങ്ങൾ ഉപയോഗിക്കുന്ന വാഹനങ്ങളും ഇലക്‌ട്രിക് , ഹൈബ്രിഡ് വാഹനങ്ങളും നികുതിയിൽ നിന്ന് ഒഴിവായേക്കും. സ്വകാര്യ വാഹനങ്ങൾക്ക് 15 വർഷം കഴിഞ്ഞ് മാത്രമേ ഗ്രീൻ ടാക്‌സ് ചുമത്തുകയുള്ളൂ. യാത്രാ ബസുകൾക്ക് കുറഞ്ഞ ഗ്രീൻ ടാക്‌സ് ചുമത്തുമെന്നാണ് സൂചന.
Also Read: റിപ്പബ്‌ളിക് ദിന പരേഡിൽ പങ്കെടുത്ത് ബംഗ്‌ളാദേശ് സേന