ന്യൂഡെല്‍ഹി: തലസ്‌ഥാന നഗരിയിലെ പൊതുഗതാഗത സംവിധാനങ്ങള്‍ പഴയ നിലയിലേക്ക് എത്തിക്കാനുള്ള നിര്‍ദേശങ്ങള്‍ അടങ്ങിയ പുതുക്കിയ കോവിഡ് മാര്‍ഗരേഖക്ക് ലെഫ്. ഗവര്‍ണര്‍ അനില്‍ ബൈജാലിന്റെ അംഗീകാരം.
സംസ്‌ഥാന സര്‍ക്കാര്‍ മുന്നോട്ട് വെച്ച മാനദണ്ഡങ്ങള്‍ അടങ്ങിയ പുതുക്കിയ മാര്‍ഗരേഖ ദുരന്ത നിവാരണ സേനയുടെ ചെയര്‍മാന്‍ കൂടിയായ ബൈജാല്‍ അംഗീകരിച്ചതോടെ അടുത്ത ദിവസങ്ങളില്‍ തന്നെ ഉത്തരവ് ഇറങ്ങും.
പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം പൊതുജനങ്ങള്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന ബസുകളില്‍ മുഴുവന്‍ സീറ്റിലും യാത്രക്കാരെ പ്രവേശിപ്പിക്കാന്‍ കഴിയും. നിലവില്‍ പരമാവധി 20 യാത്രക്കാരെ മാത്രമേ ഒരേസമയം യാത്ര ചെയ്യാന്‍ അനുവദിച്ചിരുന്നുള്ളൂ.
എന്നാല്‍ തീരുമാനം ജനങ്ങള്‍ക്ക് വലിയ രീതിയില്‍ ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്നു. ഒപ്പം അടച്ചിടല്‍ കാലത്ത് പൂര്‍ണമായും നിര്‍ത്തിവെച്ച അന്തര്‍ സംസ്‌ഥാന ബസ് സര്‍വീസുകള്‍ പുനരാരംഭിക്കാനും തീരുമാനമായി. നിരവധി പേര്‍ ആവശ്യവുമായി മുന്നോട്ട് വന്ന സാഹചര്യത്തിലാണ് പുതിയ നടപടി.
എന്നാല്‍ കുറച്ച് ദിവസങ്ങളായി ഡെല്‍ഹിയിലെ കോവിഡ് കേസുകളില്‍ ഉണ്ടാകുന്ന വര്‍ധന ആശങ്ക ഉണര്‍ത്തുന്നുണ്ട്. 24 മണിക്കൂറിന് ഇടയില്‍ 5891 പേര്‍ക്കാണ് രോഗം സ്‌ഥിരീകരിച്ചത്. ശൈത്യവും ഉല്‍സവകാലവും ഡെല്‍ഹിയിലെ കോവിഡ് ബാധ ഉയരാന്‍ ഇടയാക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
അടുത്ത ആഴ്‌ച മുതല്‍ പുതുക്കിയ മാര്‍ഗരേഖ നിലവില്‍ വരുമെന്നാണ് സര്‍ക്കാരുമായി അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഒക്‌ടോബർ 23-ന് ചേര്‍ന്ന യോഗത്തില്‍ ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നിരുന്നു.
മുഴുവന്‍ സീറ്റുകളിലും യാത്രക്കാരെ പ്രവേശിപ്പിക്കുവാന്‍ മാത്രമാണ് അനുമതിയെന്നും ബസുകളില്‍ നിന്നുകൊണ്ട് യാത്ര ചെയ്യുവാനുള്ള അനുമതി ഉണ്ടാവില്ലെന്നും ഗതാഗത വകുപ്പ് മന്ത്രി കൈലാഷ് ഗെഹ്‌ലോട്ട് യോഗത്തില്‍ അറിയിച്ചിരുന്നു.
Read Also: വിവാഹത്തിന് വേണ്ടിയുള്ള മതപരിവര്‍ത്തനം നിയമവിരുദ്ധം: അലഹബാദ് ഹൈക്കോടതി