തിരുവനന്തപുരം: ശക്‌തമായ മഴയെ തുടര്‍ന്ന് ഒൻപത് ജില്ലകളിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. കോഴിക്കോട്, ആലപ്പുഴ, എറണാകുളം, കോട്ടയം, തൃശൂര്‍, മലപ്പുറം, ഇടുക്കി, പത്തനംതിട്ട, പാലക്കാട് ജില്ലകളിലാണ് നാളെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ക്ക് അവധി ബാധകമാണെന്ന് കളക്‌ടര്‍മാര്‍ അറിയിച്ചു. ജില്ലകളില്‍ റെഡ് അലര്‍ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം.
മലപ്പുറത്ത് മുന്‍കൂട്ടി നിശ്‌ചയിച്ച പരീക്ഷകള്‍, ഇന്റര്‍വ്യൂ എന്നിവയ്‌ക്ക് മാറ്റമില്ലെന്ന് ജില്ലാ കളക്‌ടര്‍ വിആര്‍ പ്രേംകുമാര്‍ പറഞ്ഞു. തൃശൂരിലും പരീക്ഷകള്‍ നേരത്തേ നിശ്‌ചയിച്ചത് പ്രകാരം നടക്കുമെന്ന് കളക്‌ടര്‍ അറിയിച്ചു. അതേസമയം, സംസ്‌ഥാനത്ത് അതിതീവ്ര മഴ തുടരുന്നതിനിടെ ഏഴ് അണക്കെട്ടുകളില്‍ റെഡ് അലര്‍ട് പ്രഖ്യാപിച്ചു.
ഇടുക്കിയിലെ അഞ്ച് ഡാമുകളില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പൊൻമുടി, കല്ലാര്‍ക്കുട്ടി, ഇരട്ടയാര്‍, പാംബ്ള, കണ്ടള, മൂഴിയാര്‍, പെരിങ്ങള്‍ക്കുത്ത് ഡാമുകളിലാണ് റെഡ് അലര്‍ട്ടുള്ളത്. 21 ഡാമുകളുടെ ഷട്ടറുകള്‍ ഇതുവരെ ഉയര്‍ത്തിയിട്ടുണ്ട്. തിരുവനന്തപുരത്ത് അരുവിക്കര, പേപ്പാറ, നെയ്യാര്‍ ഡാമുകളുടെയും പത്തനംതിട്ടയില്‍ മണിയാര്‍, മൂഴിയാര്‍ ഡാമുകളുടെയും ഇടുക്കിയില്‍ പൊൻമുടി, കല്ലാര്‍ക്കുട്ടി, ലോവര്‍പെരിയാര്‍, മലങ്കര ഡാമുകളുടെയും ഷട്ടറുകള്‍ ഉയര്‍ത്തി.
മിന്നല്‍ പ്രളയമടക്കമുള്ള ദുരന്തങ്ങള്‍ മുന്‍കൂട്ടി കണ്ട് ഡാമുകള്‍ പെട്ടന്ന് നിറയുന്നത് ഒഴിവാക്കാനാണ് നീക്കം. എറണാകുളത്ത് ഭൂതത്താന്‍കെട്ട്, ചിമ്മിനി, പീച്ചി, പെരിങ്ങല്‍ക്കുത്ത്, തൃശൂരില്‍ പൂമല, പാലക്കാട് മലമ്പുഴ, ശിരുവാണി, കാഞ്ഞിരംപുഴ, മങ്ങലം, വയനാട് കാരാപ്പുഴ, കോഴിക്കോട് കുറ്റ്യാടി ഡാം, കണ്ണൂരില്‍ പഴശ്ശി ഡാം എന്നിവയുടെയും ഷട്ടറുകള്‍ ഉയര്‍ത്തി. നേരത്തെ കക്കയം ഡാമിന്റെ ഷട്ടറുകളും ഉയര്‍ത്തിയിരുന്നു.
Read Also: ദിലീപിന്റെ ജാമ്യം റദ്ദാക്കണം; ഹൈക്കോടതിയെ സമീപിച്ച് ക്രൈം ബ്രാഞ്ച്