മലപ്പുറം: യഥാർഥ സ്വാതന്ത്ര്യ സമര സേനാനികള്‍ ആരും ബ്രിട്ടീഷുകാര്‍ക്ക് മാപ്പ് എഴുതി കൊടുത്തവരല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഎം മലപ്പുറം ജില്ലാ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാപ്പ് എഴുതിക്കൊടുത്ത സവര്‍ക്കര്‍ എങ്ങനെയാണ് വീര്‍ സവര്‍ക്കറാകുക. വിഡി സവര്‍ക്കറുടെ യഥാർഥ വേഷം വഞ്ചകന്റേതാണെന്നും അദ്ദേഹം പറഞ്ഞു.
വാരിയംകുന്നന്‍ ബ്രിട്ടീഷുകാരുടെ വെടിയുണ്ട നേര്‍ക്ക് നിന്ന് ഏറ്റുവാങ്ങിയ ആളാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ന്യൂനപക്ഷങ്ങള്‍ക്ക് നേരെ സംഘ പരിവാറിന്റെ വേട്ടയാണ് നടക്കുന്നത്. മുസ്‌ലിങ്ങളും ക്രിസ്‌ത്യാനികളും രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ ആക്രമിക്കപ്പെടുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോൺഗ്രസിനെയും ബിജെപിയെയും അദ്ദേഹം ഒരുപോലെ വിമർശിച്ചു. കോണ്‍ഗ്രസ് അനുദിനം ശോഷിച്ചു കൊണ്ടിരിക്കുക ആണെന്നും ഒരിക്കലും കോണ്‍ഗ്രസ് ബിജെപിക്ക് ബദലാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ബിജെപിയുടെ അതേ നയമുള്ള ഒരു പാര്‍ട്ടിയായേ കോണ്‍ഗ്രസിനെ കാണാന്‍ കഴിയൂ. കോണ്‍ഗ്രസ് വര്‍ഗീയതയോട് സമരസപ്പെട്ടു. ഇപ്പോഴും പാഠം പഠിച്ചില്ല.
നിരവധി നേതാക്കള്‍ ബിജെപിക്കാരായി മാറി. ഇതിന്റെ ഭാഗമായാണ് രാഹുല്‍ ഗാന്ധി ഇവിടെ ഹിന്ദുവിന്റെ ഭരണമാണ് വേണ്ടതെന്ന് പറഞ്ഞത്. ജനങ്ങളുടെ വിശ്വാസം നഷ്‌ടപ്പെട്ട പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും പിണറായി പറഞ്ഞു. ലീഗിനെയും അദ്ദേഹം വിമർശിച്ചു. തീവ്ര വര്‍ഗീയതയുടെ കാര്യത്തില്‍ എസ്‌ഡിപിഐയോട് മല്‍സരിക്കുകയാണ് ലീഗ്. പഴയ കാലമല്ല ഇതെന്ന് ലീഗ് നേതൃത്വം മനസിലാക്കണമെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു.
Read Also: കുറ്റപത്രത്തിൽ ദുരൂഹത; സിബിഐയ്‌ക്ക് കത്തയച്ച് വാളയാർ പെണ്‍കുട്ടികളുടെ അമ്മ