തിരുവനന്തപുരം: സ്‌കൂളുകളിലെ പാഠപുസ്‌തകങ്ങളിൽ ‘ഇന്ത്യ’ക്ക് പകരം ‘ഭാരതം’ എന്നാക്കി മാറ്റാനുള്ള എൻസിഇആർടി ശുപാർശയിൽ എതിർപ്പുമായി കേരളം. ബദൽ സാധ്യത തേടാനാണ് കേരളത്തിന്റെ തീരുമാനം. ഇന്ത്യ എന്ന പേര് നിലനിർത്തി എൻസിഇആർടി പാഠപുസ്‌തകങ്ങൾ സ്വന്തം നിലക്ക് ഇറക്കുന്നതിനെ കുറിച്ചാണ് കേരളം പരിശോധിക്കുന്നത്. ഇതിനുള്ള സാധ്യതകൾ തേടും.
ബിജെപി കേന്ദ്ര സർക്കാരിന്റെ രാഷ്‌ട്രീയലക്ഷ്യം വെച്ചുള്ള നീക്കമെന്ന നിലയിൽ പേര് മാറ്റാതെ ശക്‌തമായി എതിർക്കാനാണ് സംസ്‌ഥാന സർക്കാരിന്റെ തീരുമാനം. വിശദ കൂടിയാലോചനകൾക്ക് ശേഷം തീരുമാനമെടുക്കാനാണ് സർക്കാർ നീക്കം. ‘ഇന്ത്യ’ എന്ന് രേഖപ്പെടുത്തിയ എല്ലായിടത്തും ‘ഭാരതം’ എന്നാക്കി മാറ്റാനാണ് എൻസിഇആർടി നിയോഗിച്ച സാമൂഹിക ശാസ്‌ത്ര വിഷയങ്ങൾക്കുള്ള ഉന്നതതല സമിതി ശുപാർശ ചെയ്‌തത്. ചരിത്രകാരൻ സിഐ ഐസക് അധ്യക്ഷനായ ഏഴംഗ സമിതിയാണ് പെരുമാറ്റത്തിന് ശുപാർശ ചെയ്‌തത്.
അടുത്ത വർഷം മുതൽ ഈ മാറ്റം ഉൾപ്പെടുത്തണമെന്നാണ് ശുപാർശ. പ്ളസ് ടു വരെയുള്ള സാമൂഹിക പാഠപുസ്‌തകങ്ങളിലാണ് മാറ്റത്തിന് നിർദ്ദേശം. ഹിന്ദു രാജാക്കൻമാരുടെ യുദ്ധവിജയങ്ങൾ കൂടുതലായി പാഠ പുസ്‌തകങ്ങളിൽ ഉൾപ്പെടുത്തണമെന്നും നിർദ്ദേശമുണ്ട്. അതേസമയം, പാനലിന്റെ ശുപാർശ വിവാദമായതോടെ വിഷയം തണുപ്പിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം നടത്തുന്നത്. സമിതിയുടെ നിലപാട് കേന്ദ്ര സർക്കാരിന്റേത് അല്ലെന്നും, വിവാദമുണ്ടാക്കുന്നവർ സർക്കാരിന്റെ ഔദ്യോഗിക നിലപാടിനായി കാക്കണമെന്നും എൻസിഇആർടി അധ്യക്ഷൻ ദിനേശ് സക്‌ളാനി വ്യക്‌തമാക്കിയിരുന്നു.
അതിനിടെ, ഇന്ത്യയുടെ പേര് ഭാരതം എന്നാക്കി മാറ്റുന്നതിനെ കർണാടക സർക്കാർ അനുകൂലിക്കില്ലെന്ന് ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ ഇതിനോടകം നിലപാടെടുത്തിട്ടുണ്ട്. എൻസിഇആർടിയെ ഉപയോഗിച്ച് ചരിത്രം മാറ്റിയെഴുതാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. ഇന്ത്യാ വിരുദ്ധ, ജനവിരുദ്ധ നിലപാട് എടുത്ത സർക്കാരിന്റെ തീരുമാനങ്ങൾ ജനം അംഗീകരിക്കില്ലെന്നും ഡികെ ശിവകുമാർ വ്യക്‌തമാക്കി.
Most Read| കർണാടകയിൽ ഹിജാബ് നിരോധനത്തിൽ ഇളവ്; മൽസര പരീക്ഷകൾക്ക് ധരിക്കാം