തിരുവനന്തപുരം: അനധികൃതമായി ദത്തുനൽകിയ കുഞ്ഞിനെ തിരികെ കിട്ടാൻ കടുത്ത പ്രതിഷേധവുമായി അമ്മ അനുപമ. ഇന്ന് മുതൽ സെക്രട്ടറിയേറ്റിന് മുന്നിൽ നിരാഹാര സമരം ആരംഭിക്കും. മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിലും സിപിഎം ആക്‌ടിങ് സെക്രട്ടറി എ വിജയരാഘവനെ സമീപിച്ചപ്പോഴും അനുകൂല നിലപാട് ഉണ്ടായില്ലെന്ന് കഴിഞ്ഞ ദിവസം അനുപമ വ്യക്‌തമാക്കിയിരുന്നു.
അന്നത്തെ ഡിജിപി ലോക്‌നാഥ് ബഹ്‌റയെ നേരിട്ട് കണ്ടിട്ടും പരാതിയിൽ കേസെടുത്തില്ലെന്നും അനുപമ വെളിപ്പെടുത്തി. കുട്ടിയെ കിട്ടാനുള്ള അമ്മയുടെ അവകാശത്തിനൊപ്പമെന്ന ജില്ലാ സെക്രട്ടറിയുടെ ഇപ്പോഴത്തെ വാദം പൊള്ളയെന്നും അനുപമ ആരോപിച്ചു. വൃന്ദകാരാട്ട് മാത്രമാണ് സഹായിച്ചത്. നീതി പ്രതീക്ഷിച്ച തന്നെയും ഭർത്താവിനെയും ഇതിന്റെ പേരിൽ പാർട്ടി പുറത്താക്കി.
മുഖ്യമന്ത്രി, കോടിയേരി ബാലകൃഷ്‌ണൻ, വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി എന്നിവർക്ക് നൽകിയ പരാതികളും അവഗണിക്കപ്പെട്ടു. ചൈൽഡ് വെൽഫെയർ കമ്മിറ്റിയും ശിശുക്ഷേമ സമിതിയും ബന്ധുക്കളുമായി ഒത്തുകളിച്ചെന്നാണ് കരുതുന്നത്. കുഞ്ഞിനെ വിട്ടുകിട്ടാൻ നിയമനടപടികളുമായി ഏതറ്റം വരെയും പോകുമെന്നും അനുപമ വ്യക്‌തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് നിരാഹാര സമരം പ്രഖ്യാപിച്ചത്.
അതേസമയം, പ്രതിഷേധം കനത്തതോടെ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. വിഷയത്തിൽ ആരോഗ്യമന്ത്രി റിപ്പോർട് തേടി. ശിശുക്ഷേമ സമിതിയോടും പോലീസിനോടും ബാലാവകാശ കമ്മീഷനും വിശദീകരണം തേടിയിട്ടുണ്ട്. ശിശുക്ഷേമ രക്ഷാധികാരിയായ ഗവർണർക്ക് അമ്മ അനുപമ പരാതി നൽകിയിരുന്നു. കുഞ്ഞിന്റെ ജനനസർട്ടിഫിക്കറ്റ് മുതൽ ക്രമക്കേട് വ്യക്‌തമാക്കുന്ന തെളിവുകളും പുറത്തുവന്നിരുന്നു.
ആറ് മാസമായി കുഞ്ഞിനെ തിരികെ കിട്ടാനുള്ള പോരാട്ടത്തിലാണ് അനുപമ. കഴിഞ്ഞ ഏപ്രിൽ 19ആം തീയതി തന്റെ ബന്ധുക്കൾ കുഞ്ഞിനെ തട്ടികൊണ്ട് പോയതായി കാണിച്ച് അനുപമ പേരൂർക്കട പോലീസിൽ പരാതി നൽകിയെങ്കിലും 6 മാസത്തിന് ശേഷമാണ് പോലീസ് കേസെടുത്തത്.
പരാതിക്കാരിയായ അനുപമയുടെ പിതാവും സിപിഎം നേതാവുമായ ജയചന്ദ്രൻ, അമ്മ, സഹോദരി, സഹോദരീ ഭർത്താവ്, ജയചന്ദ്രന്റെ രണ്ട് സുഹൃത്തുക്കൾ എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. അതിനിടെ ശിശുക്ഷേമ സമിതിക്ക് അനുപമ അറിയാതെ കൈമാറിയ കുഞ്ഞിനെ തിരിച്ചുതരണമെന്ന അപേക്ഷ ചൈൽഡ് വെൽഫയർ കമ്മിറ്റി തള്ളുകയും ചെയ്‌തു.
Also Read: പോലീസിന് നേരെ ബോംബാക്രമണങ്ങൾ; നിരവധി കേസിലെ പ്രതി പിടിയിൽ