യുഎഇ: ഐപിഎല്ലില്‍ കിങ്സ് ഇലവന്‍ പഞ്ചാബിനെതിരായ മത്സരത്തിലെ കുറഞ്ഞ ഓവര്‍ നിരക്കിന് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂര്‍ നായകന്‍ വിരാട് കോഹ്‌ലിക്ക് പിഴ. കോഹ്‌ലി ഐപിഎല്‍ പെരുമാറ്റ ചട്ടം ലംഘിച്ചതായും 12 ലക്ഷം രൂപ പിഴയായി ഒടുക്കണമെന്നും ഐപിഎല്‍ അധികൃതര്‍ അറിയിച്ചു.
കിങ്സ് ഇലവന്‍ പഞ്ചാബിനെതിരായ മത്സരത്തിലെ കുറഞ്ഞ ഓവര്‍ നിരക്കാണ് ബെംഗളൂര്‍ നായകന് വിനയായത്. മാത്രവുമല്ല മത്സരത്തില്‍ പഞ്ചാബിനെതിരെ കോഹ്‌ലിപ്പട ദയനീയ തോല്‍വിയാണ് ഏറ്റുവാങ്ങിയത്. ഇതിന് പിന്നാലെയാണ് പിഴയും.
ഇന്നലെ നടന്ന മത്സരത്തില്‍ 97 റണ്‍സിനാണ് ബെംഗളൂരുവിനെ പഞ്ചാബ് അടിയറവ് പറയിച്ചത്. ആദ്യം ബാറ്റ് ചെയ്‌ത പഞ്ചാബ് നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്‌ടത്തില്‍ 206 റണ്‍സ് അടിച്ചെടുത്തപ്പോള്‍ ബെംഗളൂരുവിന്റെ പ്രത്യാക്രമണം 17 ഓവറില്‍ അവസാനിച്ചു.
ഫീല്‍ഡിങ്ങില്‍ പാളിച്ചകള്‍ സംഭവിച്ച കോഹ്‌ലിക്ക് ബാറ്റിങ്ങിലും തിളങ്ങാന്‍ ആയില്ല. ഒരു റണ്‍സ് മാത്രമാണ് ആര്‍ സി ബി നായകന് നേടാനായത്. മാത്രവുമല്ല മത്സര ശേഷം കോഹ്‌ലിയുടെ ഫീല്‍ഡിങ് പാളിച്ചകള്‍ ഏറെ വിമര്‍ശനങ്ങളും ഏറ്റുവാങ്ങി. കിങ്സ് ഇലവന്‍ പഞ്ചാബ് നായകന്‍ കെ.എല്‍.രാഹുലിന്റെ നിര്‍ണായകമായ രണ്ട് ക്യാച്ചുകളാണ് കോഹ്‌ലി തുടരെ വിട്ടുകളഞ്ഞത്. മത്സരത്തിന്റെ ഒരു ഘട്ടത്തില്‍ പോലും ആര്‍ സി ബി പഞ്ചാബിന് വെല്ലുവിളി ഉയര്‍ത്തിയിരുന്നില്ല.
Related News: ഇന്നത്തെ ഐപിഎൽ ജയം കിങ്‌സ് ഇലവൻ പഞ്ചാബിന്